നാഷണൽ പേയ്മെൻ്റ്സ് കോര്‍പറേഷൻ ഓഫ് ഇന്ത്യ രാജ്യത്ത് യുപിഐ ഇടപാടുകളിൽ ഗൂഗിൾ പേയും ഫോൺ പേയും ആധിപത്യം തുടരുന്നത് തടയാനായി ഇടപെടുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ടെക് ക്രഞ്ച് എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരു കമ്പനികളും വിപണിയിൽ കുത്തകകളെന്ന നിലയിലേക്ക് മുന്നേറുന്നതിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതിനായി യുപിഐ പേമെന്റ് രംഗത്തെ മറ്റ് കമ്പനികളായ സിആര്‍ഇഡി, ഫ്ലിപ്‌കാര്‍ട്, ഫാംപേ, ആമസോൺ തുടങ്ങിയ കമ്പനികളുമായി ഈ വിഷയത്തിലെ പ്രധാന പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാൻ എൻപിസിഐ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രധാന ലക്ഷ്യം യുപിഐ സേവന വിപണിയിൽ ഗൂഗിൾപേ, ഫോൺ പേ കമ്പനികൾക്ക് പിന്നിൽ ഏറെ പിന്നിലായി കിടക്കുന്ന ടെക്-ഫിൻ കമ്പനികൾക്ക് സ്വാധീനം കൂട്ടാനുള്ള ഉപായങ്ങൾ തേടുകയാണ്. ഇതിനായാണ് മറ്റ് കമ്പനികളുടെ എക്‌സിക്യുട്ടീവുമാരുമായി യോഗം വിളിക്കാൻ തീരുമാനിച്ചത്. നിലവിൽ യുപിഐ വിപണിയിൽ 86% വിഹിതവും ഗൂഗിൾ പേ, ഫോൺ പേ കമ്പനികളുടെ കൈയ്യിലാണ്. മൂന്നാമത്തെ വലിയ സേവന ദാതാവായിരുന്ന പേ ടിഎമ്മിന്, മാര്‍ച്ച് അവസാനം വന്ന റിപ്പോര്‍ട്ട് പ്രകാരം വിപണിയിൽ 9.1% വിഹിതം മാത്രമാണുള്ളത്. 2023 മാര്‍ച്ച് 31 ന് ഇവര്‍ക്ക് 13% വിഹിതമുണ്ടായിരുന്നു. റിസര്‍വ് ബാങ്കിന്റെ നടപടിയാണ് പേടിഎമ്മിന് തിരിച്ചടിയായത്.