കൊച്ചി : വയനാട്ടിലെ കമ്പമല ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ ദേശീയ അനേ്വഷണ ഏജന്‍സി (എന്‍.ഐ.എ.) അനേ്വഷണം തുടങ്ങി. രാജ്യദ്രോഹകുറ്റ നിയമപ്രകാരവും ആയുധ നിയമപ്രകാരവുമാണു അന്വേഷണം. സി.പി. മൊയ്തീന്‍, സോമന്‍, മനോജ്, സന്തോഷ് എന്നിവരാണു പ്രതികള്‍. സംഭവത്തില്‍ തലപ്പുഴ പോലീസ് യു.എ.പി.എ. ചുമത്തി കേസെടുത്തിരുന്നു.
യില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ യു.എ.പി.എ പ്രകാരം കേസ്. ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞമാസം 30 നാണു മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടലുണ്ടായത്. കെ.എഫ്.ഡി.സിയുടെ റിസോര്‍ട്ടിനു സമീപത്തെ തേന്‍കുന്ന പ്രദേശത്താണു വെടിവയ്പ് നടന്നത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനേ തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഏകദേശം ഒമ്പതു റൗണ്ട് വെടിവയ്പ്പാണു കമ്പമലയില്‍ നടന്നത്. ആദ്യം വെടിയുതിര്‍ത്തതു മാവോയിസ്റ്റ് സംഘമെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ടു മാവോയിസ്റ്റുകള്‍ സ്ഥലത്തെത്തി വോട്ടു ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നു നാട്ടുകാരുമായി വാക്കേറ്റുമുണ്ടായി. ഇതിനു പിന്നാലെയാണ് അവരുടെ സാന്നിധ്യമുണ്ടെന്നു വീണ്ടും വിവരം ലഭിച്ചത്. ശ്രീലങ്കന്‍ തമിഴ് വംശജരായ തൊഴിലാളികളുടെ പതിറ്റാണ്ടുകളായി തുടരുന്ന ജീവിത പ്രശ്‌നങ്ങള്‍ ഉന്നയിച്ചു മാവോയിസ്റ്റ് സംഘം കമ്പമല എസ്‌റ്റേറ്റ് ഓഫീസ് ആക്രമിച്ചിരുന്നു.
96 പാടികളാണ് എസ്‌റ്റേറ്റിലുള്ളത്. ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ പാടികളിലെ ജീവിതം ദുരിത പൂര്‍ണമാണ്. ശ്രീലങ്കന്‍ വംശജര്‍ക്കു മാവോയിസ്റ്റു ബന്ധമുണ്ടോ എന്നതും എന്‍.ഐ.എ. പരിശോധിക്കും. വെള്ളമുണ്ടയില്‍ പോലീസുകാരന്റെ വീടു കയറി ആക്രമിച്ച കേസില്‍ മാവോവാദി രൂപേഷ് ഉള്‍പ്പെടെ നാലു പ്രതികളെ എന്‍.ഐ.എ. കോടതി കഴിഞ്ഞമാസം ശിക്ഷിച്ചിരുന്നു.