കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ


ലക്നൗ: ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി അറസ്റ്റിലാവുന്നത്. 

ഭർത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. തന്നെ മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹർ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളിക്കുകയായിരുന്നുവെന്ന് മനൻ സെയ്ദി നൽകിയ പരാതിയിൽ പറയുന്നു. വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഭർത്താവ് പൊലീസിന് നൽകിയിട്ടുണ്ട്. അതിൽ മെഹർ ജഹാൻ ഭർത്താവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും കാണാം. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ഭർത്താവിൻ്റെ ശരീരഭാഗങ്ങൾ കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഭാര്യ തന്നെ മദ്യം നൽകി പീഡിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായി മനൻ സെയ്ദി പറയുന്നു. ഐപിസി കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം മെഹർ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ധരംപാൽ സിംഗ് പറഞ്ഞു.