ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടല്‍ ; ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയും പ്ലസ്ടു കാരിയും തമ്മില്‍ ഒരുമാസത്തെ പ്രണയം ; ഒടുവില്‍ ഓടിവരുന്ന ട്രെയിന് മുന്നില്‍ ആലിംഗനം ചെയ്ത് നിന്ന് മരണം


ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടല്‍ ; ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയും പ്ലസ്ടു കാരിയും തമ്മില്‍ ഒരുമാസത്തെ പ്രണയം ; ഒടുവില്‍ ഓടിവരുന്ന ട്രെയിന് മുന്നില്‍ ആലിംഗനം ചെയ്ത് നിന്ന് മരണം


കൊല്ലം: കല്ലുംതാഴം പാല്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കുണ്ടറ മാമൂട് അനന്തു ഭവനില്‍ പരേതനായ ശശിധരന്‍പിള്ളയുടെ ഏക മകന്‍ എസ്. അനന്തുവും(18), എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകള്‍ മീനാക്ഷി(18)യുമാണ് മരിച്ചത്. 14നു വൈകിട്ട് 5.30-ന് പാല്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം തെങ്ങയ്യത്ത് ക്ഷേത്രത്തിനും പാലത്തിനും ഇടയിലായിരുന്നു ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്.

കൊല്ലത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ ട്രാക്കിലൂടെ നടന്നു മുന്നോട്ട് പോയ ഇരുവരും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു നിന്നതായും ട്രെയിന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അനന്തു കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിനിയുമാണ്. ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരു മാസം മുന്‍പ് പരിചയപ്പെട്ടതെന്ന് അനന്തുവിന്റെ സുഹൃത്തുക്കള്‍ കിളികൊല്ലൂര്‍ പോലീസിന് മൊഴി നല്‍കി.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഇൗ കാര്യമൊന്നും ഇരു വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. 14ന്ആണ് ഇരുവരും നേരില്‍ കാണുന്നതെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. സിനിമ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് അനന്തു വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ മീനാക്ഷി വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല.

ഏറെ വൈകിയിട്ടും മക്കളെ കാണാതായതോടെ ഇരു വീട്ടുകാരും പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. ഇന്നലെ രാവിലെ ഇരുവരുടെയും ബന്ധുക്കള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കാരം നടത്തി. കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. അനന്തുവിന്റെ അമ്മ അജിത. മീനാക്ഷിയുടെ അമ്മ ബിന്ദു. സഹോദരി: ശ്രീലക്ഷ്മി.