ആഴം കൂട്ടാൻ കിണറ്റിൽ തോട്ട വെച്ചു; ശേഷം കയറിൽ പിടിച്ച് കിണറ്റിൽനിന്നു കയറുന്നതിനിടെ താഴേക്ക് വീണു; പെരിന്തൽമണ്ണയിൽ തോട്ട പൊട്ടിത്തെറിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണ മരണം


 

പെരിന്തൽമണ്ണ: ആഴം കൂട്ടാൻ കിണറ്റിൽ വച്ച തോട്ട പൊട്ടിത്തെറിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണ മരണം. തമിഴ്‌നാട് സേലം പൂളംപട്ടി കോണേരിപ്പട്ടി മെയിൻ സ്ട്രീറ്റിൽ അപ്പുസാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്. തോട്ടയ്ക്ക് തിരികൊളുത്തിയ ശേഷം കയറിൽ പിടിച്ച് കിണറ്റിൽനിന്നു കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ തേക്കിൻകോട്ട് ആണു സംഭവം.

തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണറിന് ആഴം കൂട്ടാനാണ് സ്ഫോടകവസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ചത്. 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ രാജേന്ദ്രൻ ഒറ്റയ്ക്കിറങ്ങി 10 തോട്ടകൾ വച്ചു. തിരികൊളുത്തിയ ശേഷം കയറിൽ പിടിച്ച് പകുതിയിലേറെ കയറിയെങ്കിലും പിടിവിട്ട് താഴേക്കു വീഴുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തോട്ടകളെല്ലാം പൊട്ടി. ഉടൻ അഗ്‌നിരക്ഷാസേന എത്തിയെങ്കിലും കിണറ്റിൽ പുക നിറഞ്ഞിരുന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്‌കരമായി. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വള്ളി