കോവാക്‌സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത്

കോവാക്‌സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത്


ന്യൂഡൽഹി:ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. കോവാക്‌സിന്റെ ദീർഘകാല ഫലങ്ങളെ കുറിച്ച് ബി എച്ച് യുവിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ .

ഗവേഷണത്തിൽ പഠനവിധേയമാക്കിയ 926 പേരിൽ, മൂന്നിലൊന്ന് പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ശ്വാസകോശ അണുബാധയാണ് മിക്കവരിലും കണ്ടത്. സ്‌ട്രോക്, ശരീരത്തിന്റെ ചലനശേഷി നഷ്ടമാകുന്ന ഗല്യൻ ബാരി സിൻഡ്രോം എന്നിവ ഒരുശതമാനം പേരിൽ കണ്ടെത്തി.

2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ നടത്തിയ പഠനത്തിൽ കോവാക്‌സിൻ സ്വീകരിച്ച 635 കൗമാരക്കാരും, 292 മുതിർന്നവരും ഉണ്ടായിരുന്നു. നാഡീവ്യൂഹ പ്രശ്‌നങ്ങൾ, ത്വക് രോഗങ്ങൾ, മറ്റു പൊതുരോഗങ്ങൾ എന്നിവയാണ് കൗമാരക്കാരിൽ കണ്ടത്. മുതിർന്നവരിൽ, അസ്ഥി-പേശീ സംബന്ധമായ പ്രശ്‌നങ്ങൾ, നാഡീവ്യൂഹ പ്രശ്‌നങ്ങൾ തുടങ്ങിയവയും കൂടുതലായി കണ്ടെത്തി.

സ്ത്രീകൾ, വാക്‌സിനേഷന് മുമ്പ് കോവിഡ് വന്നവർ, നേരത്തെ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, വാക്‌സിനേഷന് ശേഷം ടൈഫോയ്ഡ് വന്നവർ, എന്നിവർക്ക് കോവാക്‌സിൻ എടുത്ത ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത അധികമാണ്. നിലവിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന മുതിർന്നവർക്ക് ഇരട്ടിയാണ് സാധ്യത.

കോവാക്‌സിന്റെ രണ്ടുഡോസ് സ്വീകരിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നുഡോസ് വാക്‌സിൻ സ്വീകരിച്ച മുതിർന്നവർക്ക് നാല് മടങ്ങ് ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത എന്നും പഠനത്തിൽ കണ്ടെത്തി.

കോവിഷീൽഡിന് കൂടുതൽ പാർശ്വഫലങ്ങൾ

ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ ഭീമൻ ആസ്ട്രസെനക്കയുടെ കോവിഡ് വാക്സിന് കൂടുതൽ ഗുരുതര പാർശ്വഫലങ്ങൾക്ക് സാധ്യതയെന്ന് പഠന റിപ്പോർട്ടുകൾ. വാക്സിൻ ഉപയോഗിച്ചവർക്ക് ഇന്ത്യൂസ്ഡ് ഇമ്മ്യൂൺ ത്രോംബോസൈറ്റോപീനിയ ആൻഡ് ത്രോംബോസിസ് (രക്തം കട്ടപിടിക്കുന്ന ഒരു തരം അവസ്ഥ) എന്ന രോഗമാണ് കൂടുതലായി വരാൻ സാധ്യത ഉള്ളത്. ഇന്ത്യയിൽ കോവിഷീൽഡായും യൂറോപ്പിൽ വാക്സെവ്രിയ എന്ന പേരിലുമാണ് ഈ വാക്സിൻ വിതരണം ചെയ്തത്.

2023ൽ നടത്തിയ പ്രത്യേക ഗവേഷണത്തിൽ, കാനഡ, വടക്കേ അമേരിക്ക, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സമാനമായ രീതിയിൽ കണ്ടെത്തൽ നടത്തിയിരുന്നു. പുതിയ ഗവേഷണത്തിൽ, ഓസ്ട്രേലിയയിലെ ഫ്‌ളിൻഡേഴ്സ് യൂണിവേഴ്സിറ്റിയും മറ്റ് അന്താരാഷ്ട്ര വിദഗ്ധരും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച അവരുടെ പുതിയ ഗവേഷണ റിപ്പോർട്ടിൽ വാക്സിൻ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുമുണ്ട്.

നേരത്തെ വാക്സിനുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക വെളിപ്പെടുത്തൽ കമ്പനി തന്നെ നടത്തിയിരുന്നു. കോവിഷീൽഡ് സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇന്ത്യയിൽ ഇത് വിതരണം ചെയ്തതിന് നേതൃത്വം നൽകിയത് അദർ പൂനവാലയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു.