റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‍ഫോമിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു; ഇക്കുറിയും ആളെ കിട്ടിയില്ല


റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‍ഫോമിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു; ഇക്കുറിയും ആളെ കിട്ടിയില്ല


മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തി. തിരൂർ എക്‌സൈസ് റെയിഞ്ച് പാർട്ടിയും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.  തിരൂർ എക്സൈസ്  ഇൻസ്‌പെക്ടർ സുധീർ. കെ. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഷിജിത്ത് എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി.ബി, ശരത് തുടങ്ങിയവരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

കഴിഞ്ഞയാഴ്ചയും തിരൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തിരുന്നു. ആറ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് റെയിൽവെ സംരക്ഷണ സേനയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അന്ന് പിടിച്ചെടുത്തത്. ആകെ 12.49 കിലോഗ്രാം കഞ്ചാവാണ് ഇങ്ങനെ റെയിൽവെ സ്റ്റേഷനിൽ ഒളിപ്പിച്ചിരുന്നത്. എന്നാൽ കഞ്ചാവ് പൊതികൽ ഇവിടെ എത്തിച്ചയാളെ പിടികൂടാൻ സാധിച്ചിട്ടില്ല.

പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ നിന്നും കഴിഞ്ഞയാഴ്ച കഞ്ചാവ് കണ്ടെടുത്തിരുന്നു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചിരുന്ന ബാഗിൽ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്. റെയിൽവെ സംരക്ഷണ സേനയുടെ ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. പരിശോധന കണ്ട് ഭയന്ന് ബാഗിന്റെ ഉടമ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം.