മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നൃത്ത ചുവടുവെച്ച് അമ്മമാരുടെ അരങ്ങേറ്റം

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നൃത്ത ചുവടുവെച്ച്  അമ്മമാരുടെ അരങ്ങേറ്റം 


ഇരിട്ടി : തളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിലെ പഠിതാക്കളായ അമ്മമാരുടെ നേതൃത്വത്തിൽ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രമണ്ഡപത്തിൽ നൃത്തച്ചുവടുകൾ വെച്ച്  നടന്ന  അരങ്ങേറ്റം ശ്രദ്ധേയമായി. നൃത്താധ്യാപികയും നൃത്താഞ്ജലിയുടെ ഡയറക്ടറുമായ ജസീന്ത ജെയിം സിന്റെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം. 
ആധുനിക ജീവിതത്തിൽ ശരീരത്തിന് വ്യായാമം  വേണം എന്ന ചില അമ്മമാരുടെ ആഗ്രഹപ്രകാരമാണ് ജസീന്ത ജെയിംസ് അമ്മമാരുടെ സംഘത്തെ നൃത്തം പഠിപ്പിക്കാൻ തുടങ്ങിയത്. ഇവരുടെ രണ്ടുവർഷത്തെ നൃത്ത പഠനത്തിന് ശേഷമാണ്  ഇപ്പോൾ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയത്. അമ്മായി അമ്മയും മരുമകളും, റിട്ട. അദ്ധ്യാപിക, സ്റ്റാഫ് നേഴ്‌സ്, വീട്ടമ്മമാർ എന്നിവരടങ്ങിയ നൃത്ത സംഘത്തിൽ  ജസീന്ത അടക്കം പന്ത്രണ്ടോളം അമ്മമാർ വേദയിൽ ചുവടുവെച്ചു.  ഭരതനാട്യത്തിലെ  പ്രധാന ഇനങ്ങളായ പുഷ്പാഞ്ജലി, ജതി സ്വരം, ശബ്ദം, തോടി രാഗത്തിലുള്ള വർണ്ണം എന്നിവയാണ്  ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയിൽ ഇവർ മൃദംഗ ശൈലേശ്വരിക്ക് മുന്നിൽ  അവതരിപ്പിച്ചത്. 
പ്രശസ്ത നർത്തക ദമ്പതികളായ പത്മഭൂഷൺ വി.പി. ധനഞ്ജയൻ ശാന്ത ധനഞ്ജയൻ എന്നിവരെകൂടാതെ  എൻ.വി. കൃഷ്ണൻ, സീതാ ശശിധരൻ  എന്നിവരുടെ ശിഷ്യകൂടിയാണ് നൃത്താധ്യാപികയായ ജസീന്ത ജെയിംസ്. ഭരതനാട്യത്തിൽ ഡിപ്ലോമ നേടിയ ജസീന്ത നർത്തകിയും അഭിനേത്രിയും മുൻ കലാതിലകം കൂടിയായ ജാനറ്റ്  ജെയിം സിന്റെ അമ്മകൂടിയാണ്.