എയര്‍ ഹോസ്റ്റസ് മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയ സംഭവം; പ്രത്യേക പരിശീലനം നേടിയിരുന്നതായി പ്രാഥമിക നിഗമനം


എയര്‍ ഹോസ്റ്റസ് മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയ സംഭവം; പ്രത്യേക പരിശീലനം നേടിയിരുന്നതായി പ്രാഥമിക നിഗമനം


മട്ടന്നൂർ :സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബീന്‍ ക്രൂ അംഗത്തിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ ആണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

കൊല്‍ക്കത്ത സ്വദേശിയാണ് സുരഭി കാത്തൂണ്‍. 960ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കണ്ടെടുത്തത്. എന്നാല്‍ പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഇത്രയധികം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ യാതൊരു അസ്വാഭാവികതയും അന്വേഷണ സംഘത്തിന് കണ്ടെത്താനായിരുന്നില്ല. പരിശീലനം നേടാത്ത ഒരാള്‍ ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ അയാളുടെ നടത്തത്തെയും പെരുമാറ്റത്തെയും അത് ബാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഗര്‍ഭനിരോധന ഉറകള്‍ക്കുള്ളില്‍ പൊതിഞ്ഞ ശേഷമാണ് സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് വസ്തുക്കള്‍ ശരീരത്തിനുള്ളിലാക്കുന്നത്. ഇതിനായി സ്ത്രീകള്‍ക്കുള്‍പ്പെടെ പരിശീലനം നല്‍കുന്ന സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ശരീരത്തിനുള്ളില്‍ കയറ്റുന്ന വസ്തുക്കള്‍ പുറംതള്ളാതെ മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാണ് പരിശീലനം.

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിലെത്തിയത്. റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ 960ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്. മലദ്വാരത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബീന്‍ ക്രൂ അംഗം പിടിയിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ കേസാണിതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

സുരഭി കാത്തൂണ്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. കേസില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉള്‍പ്പെടെ അന്വേഷിച്ച് വരുകയാണെന്നും ഡിആര്‍ഐ പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം സുരഭിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ വനിത ജയിലിലേക്ക് മാറ്റി.