ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി; ഒൻപത് മാസമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബം

ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി; ഒൻപത് മാസമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബം


കോഴിക്കോട്: ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർകായ കെ.ശശികുമാറാണ് മരിച്ചത്. 56 വയസായിരുന്നു. ഒൻപത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. .

ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സര്‍വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീർത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയിൽ തിരിച്ചെടുത്തത്. എന്നാൽ ശമ്പളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തിൽ ഒരു ലക്ഷം രൂപയോളവും ശശികുമാറിന് ലഭിക്കാനുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു.

ഇന്നലെ ശമ്പളവും പെൻഷനും ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ശശികുമാറിനെതിരെ ഒരു പരാതി ഇന്നലെ മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. പ്രതീക്ഷിച്ച പോലെ ശമ്പളവും പെൻഷനും ഇന്നലെ ശശികുമാറിന് ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് വീടിന് പുറകിൽ ശശികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തതിലുള്ള കടുത്ത മനപ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു.