സൗദിയില്‍ 16 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് അബ്ദുള്‍ റഹീമിന്റെ മോചനം യാഥാര്‍ത്ഥ്യത്തിലേക്ക്

സൗദിയില്‍ 16 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് അബ്ദുള്‍ റഹീമിന്റെ മോചനം യാഥാര്‍ത്ഥ്യത്തിലേക്ക്




റിയാദ് : സൗദി അറേബിയയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം യാഥാര്‍ത്ഥ്യമാകുന്നു. അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കുന്ന വിഷയത്തില്‍ വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവച്ചു.

ഇന്ത്യന്‍ നയതന്ത്ര കാര്യാലയം നല്‍കിയ 15 ദശലക്ഷം റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി.കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട തുടര്‍ നടപടിക്രമങ്ങളിലേക്ക് കടക്കുക.കഴിഞ്ഞ 16 വര്‍ഷമായി റിയാദില്‍ ജയിലിലാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുള്‍റഹീം.

അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത് 2006 നവംബറില്‍ 26 ാം വയസിലാണ് . പ്രധാന ജോലി സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ കഴുത്തിന് താഴെ ചലന ശേഷിയില്ലാത്ത അനസിനെ പരിചരിക്കലായിരുന്നു.

കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു അനസിന് ഭക്ഷണം നല്‍കിയിരുന്നത്. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിന് പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കണക്കിലെടുക്കാതെ മുന്നോട്ട് പോകാനുളള അനസിന്റെ ആവശ്യം അനുസരിക്കാതിരുന്ന അബ്ദുള്‍ റഹീമിന്റെ മുഖത്ത് അനസ് തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനായി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അബ്ദുള്‍ റഹീമിനെ രക്ഷിക്കാനുള്ള പണം മലയാളികള്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കുകയായിരുന്നു.