വിഴുങ്ങിയത് 200 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ, ഒരെണ്ണം പൊട്ടിയാൽ മരണം ഉറപ്പ്: നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായത് സ്ത്രീയും പുരുഷനും

വിഴുങ്ങിയത് 200 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ, ഒരെണ്ണം പൊട്ടിയാൽ മരണം ഉറപ്പ്: നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായത് സ്ത്രീയും പുരുഷനും




നെടുമ്പാശ്ശേരി: കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കന്‍ സ്വദേശികളായ സ്ത്രീയും പുരുഷനും പിടിയിലായി.ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റ് അറസ്റ്റ് ചെയ്തത്.

നൂറോളം ഗുളികകളുടെ രൂപത്തില്‍ 19 കോടി രൂപ വിലവരുന്ന 1.945 കിലോ കൊക്കെയിനാണ് ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്തത്. വെറോനിക്കയുടെ ശരീരത്തിലും രണ്ട് കിലോയോളം കൊക്കെയിന്‍ ഉണ്ടെന്നാണ് സൂചന. ഇതുവരെ 1.8 കിലോ പുറത്തെടുത്തെന്നാണ് വിവരം. 16-ന് എത്യോപ്യയില്‍നിന്ന് ദോഹ വഴി ബിസിനസ് വിസയില്‍ കൊച്ചിയിലെത്തിയതാണിവര്‍. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല.

അതേസമയം, ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരാഴ്ചകൊണ്ടാണ് ഒമരിയുടെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ പൂര്‍ണമായും പുറത്തെടുത്തത്. ഗുളികകളെല്ലാം പുറത്തെടുത്ത് തീരാത്തതിനാല്‍ വെറോനിക്ക ഇപ്പോഴും ആശുപത്രിയിലാണ്. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിപ്പിച്ച് വയറിളക്കിയാണ് പുറത്തെടുക്കുന്നത്.

ഇവര്‍ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ കാപ്സ്യൂളുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ വൈകുന്നു. പുരുഷന്റെ വന്‍കുടലിലും ചെറുകുടലിലുമായി കണ്ടെത്തിയത് രണ്ടു കിലോയോളം തൂക്കം വരുന്ന കാപ്സ്യൂളുകള്‍. ഒരാഴ്ചയെടുത്തു ഇത് പുറത്തെടുക്കാന്‍. ഇതിലേതെങ്കിലും കാപ്സ്യൂള്‍ പൊട്ടി കൊക്കൈന്‍ ശരീരത്തിനുള്ളിലെത്തിയാല്‍ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും കോടികളുടെ ലാഭം മോഹിച്ചാണ് ഇവര്‍ ‘ഹൈ റിസ്‌ക്’ എടുത്തത്.