![](https://www.rashtradeepika.com/library/uploads/2024/06/pulsar-suni.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. ജാമ്യാപേക്ഷയുമായി തുടർച്ചയായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. പൾസർ സുനിക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു.
ജാമ്യാപേക്ഷയുമായി പൾസർ സുനി പത്ത് തവണ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും രണ്ട് തവണ സുപ്രീം കോടതിയെ സമീപിച്ചതായും കോടതി നിരീക്ഷിച്ചു.
പ്രതിക്കായി ഓരോ തവണയും ഓരോ അഭിഭാഷകരാണ് ഹാജരാകുന്നതെന്നും കോടതി പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ജയിലിൽ കഴിയുന്ന ഏക പ്രതിയുമാണ് പൾസർ സുനി. 2017 ലാണ് പൾസർ സുനി അറസ്റ്റിലായത്.