ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ ജൂലൈ 3 മുതൽ സഭയ്‌ക്ക് പുറത്ത്; സർക്കുലർ ഇറക്കി സീറോ മലബാർ സഭ

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ ജൂലൈ 3 മുതൽ സഭയ്‌ക്ക് പുറത്ത്; സർക്കുലർ ഇറക്കി സീറോ മലബാർ സഭ






ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ ജൂലൈ മൂന്നിന് ശേഷം സഭയ്‌ക്ക് പുറത്തായിരിക്കും എന്ന് സീറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപതയിൽ ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കണം എന്നും ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്‌ക്ക് പുറത്തായിരിക്കും എന്നും അതിരൂപതാ മെത്രാപ്പോലീത്തയും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അതിരൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു.

ഈ വരുന്ന ഞായറാഴ്ച സർക്കുലർ എല്ലാ പള്ളികളിലും വായിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടുതവണ കത്തുകളിലൂടെയും ഒരുതവണ വീഡിയോ സന്ദേശത്തിലൂടെ നേരിട്ടും ഫ്രാൻസിസ് മാർപാപ്പ ഏകീകൃത കുർബാന അർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ് എന്ന് സർക്കുലറിൽ പറയുന്നുണ്ട്.

നാലാം തീയതി മുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ഉത്തരവ് പാലിക്കാത്ത വൈദികർക്ക് പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്നും ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട്. എല്ലാ വൈദികർക്കും ഇത് ബാധകമായിരിക്കും എന്നും സർക്കുലർ പറയുന്നു.

അതിരൂപത വൈദികർ അതിരൂപതയ്‌ക്ക് പുറത്ത് സേവനം നടത്തുകയോ ഉപരിപഠനം നടത്തുകയോ ചെയ്യുകയാണെങ്കിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സത്യവാങ്മൂലം നൽകണമെന്നും ഇത്തരത്തിൽ സത്യവാങ്മൂലം നിശ്ചിത സമയത്തിനുള്ളിൽ നൽകാത്തവർക്കും പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിന് വിലക്കേർപ്പെടുത്തും എന്നും സർക്കുലറിൽ പറയുന്നു.

അതിരൂപതാ സഭാംഗങ്ങളോട് ജൂലൈ 3 ന്ശേഷം ഏകീകൃതരീതിയിൽ അല്ലാതെ അർപ്പിക്കുന്ന കുർബാനയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശിച്ച സീറോ മലബാർ സഭ സത്യവാങ്മൂലം നൽകുന്നതുവരെ വൈദിക വിദ്യാർഥികൾക്കും പുരോഹിത പട്ടം നൽകില്ല എന്നും സർക്കുലർ വ്യക്തമാക്കുന്നു.

സഭയിലെ കുർബാന തർക്കം സങ്കീർണ്ണം ആക്കിയത് ഏതാനും വൈദികരും അൽമായരും സ്വീകരിച്ച സഭാ പരമല്ലാത്തതും യുക്തിരഹിതവും ആയ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചാരണങ്ങളും ആണ് എന്നും സഭാ സംവിധാനത്തെയും അധികാരികളെയും വെല്ലുവിളിച്ചുകൊണ്ട് സഭാപരമായ അച്ചടക്കം പാലിക്കാതെ കത്തോലിക്കാസഭ കൂട്ടായ്മയിൽ തുടരാൻ അനുവദിക്കില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.