മദ്യാസക്തിയില്‍ ഹോട്ടല്‍ തല്ലിതകര്‍ത്ത സംഭവം: പോലീസ് ഓഫീസര്‍ ജോസഫിന് സസ്‌പെന്‍ഷന്‍

മദ്യാസക്തിയില്‍ ഹോട്ടല്‍ തല്ലിതകര്‍ത്ത സംഭവം: പോലീസ് ഓഫീസര്‍ ജോസഫിന് സസ്‌പെന്‍ഷന്‍


ആലപ്പുഴ: മദ്യലഹരിയില്‍ ആലപ്പുഴയിലെ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ കെഎഫ് ജോസഫിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കോട്ടയം എസ്പിയാണ് ജോസഫിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മകന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ മനോവിഷമത്തിലാണ് ഹോട്ടല്‍ ആക്രമിച്ചതെന്നും മദ്യപിച്ചതോടെ തന്റെ മനോനില തെറ്റിയെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരക്കാണ് ആലപ്പുഴ കളര്‍കോട്ടെ അഹ്ലാന് ഹോട്ടലില്‍ വടിവാളുമായെത്തി കെഎഫ് ജോസഫ് അക്രമം അഴിച്ചുവിട്ടത്. ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ ജോലി കഴിഞ്ഞ് ആലപ്പുഴയിലെ ബാറിലെത്തി മദ്യപിച്ച ശേഷമാണ് ഇയാള്‍ ഹോട്ടലിലെത്തിയത്. ജീവനക്കാരെ ആക്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. രാവിലെ ഫോറന്‍സിക് വിദഗ്ദര്‍ അടക്കമുള്ളവര്‍ ഹോട്ടലിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഉച്ചയോടെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ച് ജോസഫിന്റെ വിരലടയാളം ശേഖരിച്ചു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയും നടത്തി.

വൈകിട്ടോടെ ജോസഫിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പോലീസ് സേനക്ക് തന്നെ നാണക്കേടായ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ജോസഫിനെ സസ്‌പെന്റ് ചെയ്തത്.