എല്ലാ ശനിയാഴ്ചയും യുവാവിന് പാമ്പുകടിയേല്‍ക്കുന്നു ; 40 ദിവസത്തിനിടയില്‍ ചികിത്സയ്ക്ക് എത്തിയത് ഏഴാം തവണ

എല്ലാ ശനിയാഴ്ചയും യുവാവിന് പാമ്പുകടിയേല്‍ക്കുന്നു ; 40 ദിവസത്തിനിടയില്‍ ചികിത്സയ്ക്ക് എത്തിയത് ഏഴാം തവണ


ഫത്തേപൂര്‍ (ഉത്തര്‍പ്രദേശ്): പാമ്പുകടിയേറ്റെന്ന് പറഞ്ഞ് എല്ലാ ശനിയാഴ്ചയും ചികിത്സയ്‌ക്കെത്തുന്ന യുവാവ് ഡോക്ടര്‍മാര്‍ക്ക് കൗതുകമായി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ 24കാരന്‍ ദുബേയാണ് ശനിയാഴ്ച തോറും വിഷം തീണ്ടിയതിന് ചികിത്സ തേടിയെത്തുന്നത്. ചികിത്സയ്ക്കായി ദുബേ എത്തുന്നത് പതിവായതിന് പിന്നാലെ ഇര ധനസഹായം അഭ്യര്‍ത്ഥിച്ച് കളക്‌ട്രേറ്റിലെത്തി.

40 ദിവസത്തിനിടെ ഏഴാം തവണയാണ് വികാസ് ദുബേയ്ക്ക് പാമ്പുകടിയേറ്റത്. പാമ്പ് കടി ഭേദമാക്കാന്‍ താന്‍ ധാരാളം പണം ചെലവഴിച്ചുവെന്നും ഇപ്പോള്‍ അധികാരികളോട് ധനസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി പറഞ്ഞു. വിഷം തീണ്ടുന്നതിന് സൗജന്യ ചികിത്സ കിട്ടുന്ന സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാനാണ് ഇദ്ദേഹത്തിന് കിട്ടിയിരിക്കുന്ന ഉപദേശം.

എല്ലാ ശനിയാഴ്ചകളിലും ഒരാള്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നത് വളരെ വിചിത്രമാണെന്നും അയാളെ കടിക്കുന്നത് യഥാര്‍ത്ഥത്തില്‍ പാമ്പ് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗിരി പറയുന്നു. ഇക്കാര്യത്തില്‍ അയാളെ ചികിത്സിക്കുന്ന ഡോക്ടറോടും വിവരം തേടേണ്ടതുണ്ട്.

എല്ലാ ശനിയാഴ്ചകളിലും ഒരാള്‍ക്ക് പാമ്പ് കടിയേല്‍ക്കുകയും അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഓരോ തവണയും, ഒരു ദിവസം കൊണ്ട് സുഖം പ്രാപിക്കുന്നതും വിചിത്രമായി തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് ഡോക്ടര്‍മാരുടെ സംഘത്തെ രൂപീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു