സഭയിൽ ഭിന്നതാ പ്രവർത്തനം, മാർപ്പാപ്പയ്ക്കെതിരെ രൂക്ഷ വിമർശനം, ആർച്ച് ബിഷപ്പിനെ പുറത്താക്കി വത്തിക്കാൻ

സഭയിൽ ഭിന്നതാ പ്രവർത്തനം, മാർപ്പാപ്പയ്ക്കെതിരെ രൂക്ഷ വിമർശനം, ആർച്ച് ബിഷപ്പിനെ പുറത്താക്കി വത്തിക്കാൻ


റോം: ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ നിരന്തരമായി രൂക്ഷ വിമർശനം ഉയർത്തിയ ഇറ്റാലിയൻ ആർച്ച് ബിഷപ്പിനെതിരെ നടപടി. കാർലോ മരിയ വിഗാനോ എന്ന ആർച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആർച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്. നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ രാജി വയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു. 2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ.  

കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സ്വവർഗ ലൈംഗികത വിഷയങ്ങളിൽ മാർപ്പാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമർശനമാണ് കാർലോ മരിയ വിഗാനോ  നടത്തിയിരുന്നത്. 2018ൽ അമേരിക്കയിലെ കർദ്ദിനാളിനെതിരായി ഉയർന്ന ലൈംഗിക ആരോപണങ്ങളേക്കുറിച്ച് മാർപ്പാപ്പയ്ക്ക് അറിവുണ്ടെന്ന ആരോപണത്തോടെയാണ് കാർലോ മരിയ വിഗാനോ  പിൻനിരയിലേക്ക് പോയത്. ഈ ആരോപണം വത്തിക്കാൻ നിഷേധിച്ചിരുന്നു. 

ഇതിന് പിന്നാലെ അമേരിക്കയിലെ ചില ഗൂഢാലോചന സൈദ്ധാന്തികരുമായി ചേർന്ന് കൊവിഡ് വാക്സിനെതിരായ പരാമർശങ്ങൾ അടക്കം കാർലോ മരിയ വിഗാനോ നടത്തിയിരുന്നു. വാക്സിൻ ക്രൈസ്തവ വിരുദ്ധം എന്ന രീതിയിലായിരുന്നു കാർലോ മരിയ വിഗാനോയുടെ പ്രചരണം. കാർലോ മരിയ വിഗാനോ പുറത്താക്കാനുള്ള കാരണം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണെന്നാണ് വത്തിക്കാൻ വക്താവ് വെള്ളിയാഴ്ച വിശദമാക്കിയത്. 

നിയമലംഘനങ്ങൾക്കാണ് കാർലോ മരിയ വിഗാനോയെ ദേവാലയങ്ങളിൽ നിന്ന് പുറത്താക്കുന്നതെന്നും വത്തിക്കാൻ വിശദമാക്കി. മാർപ്പാപ്പായുടെ അധികാരത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ അടക്കമുള്ള കുറ്റമാണ് കാർലോ മരിയ വിഗാനോയ്ക്കെതിരെയുള്ളത്.