ഇരിട്ടി അകംതുരുത്ത് ദ്വീപിന്റെ ടൂറിസം സാധ്യതകൾ പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നബാർഡ്, ജീവൻ ജ്യോതി പ്രതിനിധികൾ ദ്വീപ് സന്ദർശിച്ചു

ഇരിട്ടി അകംതുരുത്ത് ദ്വീപിന്റെ ടൂറിസം സാധ്യതകൾ 
പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ  നബാർഡ്, ജീവൻ ജ്യോതി പ്രതിനിധികൾ ദ്വീപ് സന്ദർശിച്ചു.






ഇരിട്ടി: ഇരിട്ടി - എടക്കാനം - പഴശ്ശി പദ്ധതി റോഡിന്റെയും ഇരിട്ടി - തളിപ്പറമ്പ് തയുടെയും ഇടയിൽ ഇരിട്ടി നഗരസഭയിലെ  വള്ള്യാടിനും പായം പഞ്ചായത്തിലെ പെരുവംപറമ്പിനും മദ്ധ്യത്തിലായി പഴശ്ശി ജലാശയത്തിൽ നാല്‌ ഭാഗവും ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പച്ചത്തുരുത്താണ് അകംതുരുത്തി ദ്വീപ്. 16 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപ്  കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാൻ സാധ്യതയുള്ള പ്രദേശമാണ്.  
വൈവിധ്യമാർന്ന സസ്യ ലതാദികൾ കൊണ്ട് സമ്പുഷ്ടമാണ് ഇവിടം. ഇവിടെ സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരു  ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ്  പായം പഞ്ചായത്ത്.  ഇതിന്റെ  ഭാഗമായി നബാർഡ്, ജീവൻ ജ്യോതി പ്രതിനിധികൾ ദ്വീപ് സന്ദർശിച്ചു. എല്ലാതരം  സഞ്ചാരികളെയും  ആകർഷിക്കാൻ കഴിയുന്ന തരത്തിൽ ഇവിടെ വിവിധ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  ചങ്ങാടമോ തൂക്കുപാലമോ നിർമ്മിച്ച് ദ്വീപിന് ചുറ്റും ജൈവ വേലി നിർമ്മിക്കുന്ന സംവിധാനം ആദ്യം നടപ്പിലാക്കാനാണ് പായം പഞ്ചായത്ത് ആലോചിക്കുന്നത്. തുടർന്ന് ദ്വീപിലെ പച്ചപ്പ് അതേപോലെ നിലനിർത്തി ഏറുമാടങ്ങളും, പെറ്റ് സ്റ്റേഷനുകളും, കുട്ടികൾക്ക് മുതിർന്നവർക്കും ഉൾപ്പെടെ ഉല്ലസിക്കുവാനുള്ള മറ്റ് സൗകര്യങ്ങളും  ഒരുക്കുകയാണ് ലക്ഷ്യം. 
പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, പഞ്ചായത്തംഗം ബിജു കോങ്ങാടൻ, സെക്രട്ടറി ഇൻ ചാർജ് കെ. ജി. സന്തോഷ് തുടങ്ങിയവരും, കൽപ്പറ്റ  ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി. എം. പത്രോസ്,
ഡെവലപ്മെൻറ് കൺസൾട്ടന്റ് പി. എം. നന്ദകുമാർ, ബാംബു കൾസട്ടൻറ് ബാബുരാജ്, നബാർഡ് ഡി ജി എം ജിഷിമോൻ, ജീവൻ ജ്യോതി പ്രോഗ്രാം ഡയറക്ടർ മനു ടി ഫ്രാൻസിസ്, പ്രോജക്ട് കോഡിനേറ്റർ ഷൈബിൻ ജെയിംസ് എന്നിവരടങ്ങിയ സംഘമാണ്   അകംതുരുത്ത് ദ്വീപ് സന്ദർശിച്ചത്. തുടർന്ന് പായം പഞ്ചായത്ത് ഓഫീസിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ഇവർക്ക് പുറമേ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, പഞ്ചായത്ത് അംഗം അനിൽ എം കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.