കല്പറ്റ : മുട്ടിലില്‍ മീൻ കച്ചവടക്കാരനെ മർദ്ദിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെ്യത് ജാമ്യത്തില്‍ വിട്ടു. മുട്ടിലില്‍ മീൻ കച്ചവടം നടത്തുന്നവർ തന്നെയാണ് വാഹനത്തില്‍ വില കുറച്ച് മീൻ വിറ്റതിന് വയനാട് സ്വദേശി സുഹൈലിനെ ആക്രമിച്ചത്. കച്ചവടം മാറ്റാൻ പൊലീസ് തന്നെ സമ്മർദ്ദം ചെലുത്തുന്നുവെന്ന് സുഹൈല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിങ്കളാഴ്ച വൈകിട്ടാണ് ഒരു സംഘം ആളുകള്‍ ചേർന്ന് സുഹൈലിനെ മുട്ടിലില്‍ വച്ച് ആക്രമിച്ചത്. വാഹനത്തില്‍ വില കുറച്ച് മീൻ വില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തില്‍ എട്ട് പേർക്കെതിരായാണ് പരാതി നല്‍കിയിരുന്നത്. ഇതില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
സംഭവത്തില്‍ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് കല്‍പ്പറ്റ പൊലീസ് അറിയിച്ചു. കൂട്ടമായുള്ള ആക്രമത്തില്‍ കഴുത്തിന് പരിക്കറ്റ സുഹൈല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കച്ചവടം മാറ്റണമെന്ന് പൊലീസിലെ തന്നെ ചിലർ തന്നെ ആവശ്യപ്പെട്ടുവെന്ന് സുഹൈല്‍ ആരോപിച്ചു. മറ്റ് ജീവിത മാർഗമില്ലാത്തതിനാല്‍ തനിക്ക് കച്ചവടത്തിന് സംരക്ഷണം വേണമെന്നാണ് സുഹൈലിന്‍റെ ആവശ്യം. മർദ്ദന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് നടപടി തുടങ്ങിയത്.