ഒടുവിൽ തീരുമാനം: കേണിച്ചിറയിൽ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് എത്തിക്കും


ഒടുവിൽ തീരുമാനം: കേണിച്ചിറയിൽ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് എത്തിക്കും


കൽപറ്റ: വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം. തീരുമാനം അറിയിച്ചുകൊണ്ടുള്ള ഉത്തരവ് വനംമേധാവി പുറത്തിറക്കി. തിരുവനന്തപുരം സുവോളജിക്കൽ പാർക്കിലായിരിക്കും കടുവയുടെ പുനരധിവാസം. കെണിയിലായ അതേകൂട്ടിൽ തന്നെ 13 ദിവസമായി കഴിയുകയായിരുന്നു കടുവ. നാളെ വൈകിട്ട് കടുവയെ വയനാട്ടിൽ നിന്ന് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു. തോൽപ്പെട്ടി 17 എന്ന കടുവയാണ് കേണിച്ചിറയിൽ കഴിഞ്ഞ മാസം പിടിയിലായത്. 

കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ലെന്നും താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. മൂന്ന് പശുക്കളെ കടുവ കൊന്നുതിന്നിരുന്നു. തുടർന്ന് പശുത്തൊഴുത്തിന് സമീപം വെച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് കടുവയുള്ളത്.