ഇത് ചരിത്രം; പ്രോബ -3 വിക്ഷേപണം വിജയകരം, ലക്ഷ്യം സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനം

ഇത് ചരിത്രം; പ്രോബ -3 വിക്ഷേപണം വിജയകരം, ലക്ഷ്യം സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനം


ഐ എസ് ആര്‍ ഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ -3 ബഹിരാകാശ പേടകം വിക്ഷേപണം വിജയകരം. വൈകുന്നേരം 4.04 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്‌റ്റേഷനിലായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്.

സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3ലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.

ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്ഡൗണ്‍ അവസാനിക്കാന്‍ 43 മിനുട്ടും 50 സെക്കന്‍ഡും ബാക്കിനില്‍ക്കെ മാറ്റിവച്ചിരുന്നു. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്‌നം കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്.