എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ്; അന്തിമറിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും

എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ്; അന്തിമറിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും


തിരുവനന്തപുരം; എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ഷീറ്റ് നല്‍കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനം കവടിയാറിലെ ആഡംബര വീട് നിര്‍മാണം , കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന , മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരം മുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തല്‍. ഉടനെ തന്നെ അന്തിമ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ടത് ആരോപണങ്ങളുടെ വിവാദ പെരുമഴ. പക്ഷെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എഡിജിപി ക്ലീന്‍ എന്നാണ് കണ്ടെത്തല്‍. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലന്‍സ്. പ്രധാനമായും ഉയര്‍ന്നത് നാല് ആരോപണങ്ങളാണ്. കോടികള്‍ മുടക്കി കവടിയാര്‍ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാര്‍ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം.

എന്നാല്‍ എസ് ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മാണമെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ്.

കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു അടുത്ത ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതി. എന്നാല്‍ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തല്‍. 2009 ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപക്ക് കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകി എന്ന് മാത്രമാണ് കണ്ടെത്തല്‍.