മലപ്പുറത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പെണ്‍കുട്ടി മരിച്ച സംഭവം: ആശുപത്രിക്കെതിരെ കുടുംബം

മലപ്പുറത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പെണ്‍കുട്ടി മരിച്ച സംഭവം: ആശുപത്രിക്കെതിരെ കുടുംബം


മലപ്പുറം: കീഴുപറമ്പ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെയാണ് മരിച്ച ദിയ ഫാത്തിമയുടെ കുടുംബം രംഗത്തെത്തിയത്. കടുത്ത പനിയും തളര്‍ച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നല്‍കിയില്ല. രോഗത്തെ നിസ്സാരവല്‍ക്കരിച്ച് മരുന്ന് തന്ന് വീട്ടിലേക്കയച്ചു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഗൗനിച്ചില്ല എന്നിവയാണ് കുടുംബത്തിന്റെ ആരോപണം.

ഡിസംബര്‍ 26 നാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചത്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളില്‍ നിന്ന് ശരീരത്തില്‍ കടക്കുന്ന നെഗ്ലേറിയ ഫൗലോമി എന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്. കുളത്തില്‍ കുളിക്കുമ്പോഴും മറ്റും മൂക്കിലെ കട്ടികുറഞ്ഞ തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ പതിയെ തലച്ചോറിനെ ബാധിക്കുന്ന ജ്വരമായി മാറുന്നു. മരണസാധ്യത ഏറെയുള്ള രോഗാവസ്ഥയാണിത്. കൃത്യമായ ചികിത്സ നല്‍കിയാല്‍ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാം.