ശ്രമങ്ങളെല്ലാം വിഫലം; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി ; കുടുംബവും ഗോത്ര തലവന്മാരുമായുള്ള ചര്‍ച്ച മുടങ്ങി ; ഒരു മാസത്തിനകം ശിക്ഷ

ശ്രമങ്ങളെല്ലാം വിഫലം; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി ; കുടുംബവും ഗോത്ര തലവന്മാരുമായുള്ള ചര്‍ച്ച മുടങ്ങി ; ഒരു മാസത്തിനകം ശിക്ഷ


കൊച്ചി: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും നടന്നുവന്ന മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ വഴി ഒരുങ്ങുന്നത്. കേസില്‍ വിചാരണക്കോടതിയുടെ വിധി യെമന്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.

ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം തള്ളുകയും ചെയ്തു. തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലായിരുന്നു സംഭവം. യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ അമ്മ പ്രേമകുമാരി അഞ്ചു മാസം മുന്‍പ് യെമനില്‍ എത്തിയിരുന്നു.

മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി 16 ലക്ഷം രൂപ 'സവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. മോചന ദയാധനത്തെക്കുറിച്ച് കൂടിയാലോചനയ്ക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളര്‍ കൈമാറാന്‍ അനുവദിക്കണമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷിച്ചിരുന്നു. സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ രണ്ടാം ഗഡുവായി 16.60 ലക്ഷം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇൗ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്. ആദ്യ ഗഡുവായി 19,871 ഡോളറിന്റെ ചെക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറി. ആകെ 40,000 യുഎസ് ഡോളറാണു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നല്‍കണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലായിരുന്നു അഭിഭാഷകന്‍.

2012 ലണ് നിമിഷപ്രിയ യെമനില്‍ എത്തിയത്. സനയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായിരുന്ന നിമിഷ 2014ലാണ് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നത്. 2015ല്‍ നിമിഷയും തലാലും ചേര്‍ന്ന് അവിടെ ഒരു ക്ലിനിക്ക് ആരംഭിച്ചു. ക്ലിനീക് ലാഭത്തിലായതോടെ തലാല്‍ ഉപദ്രവം തുടങ്ങിയതായി നിമിഷപ്രിയ പരാതിപ്പെട്ടിരുന്നു. നിമിഷ അറിയാതെ ക്ലിനിക്കിന്റെ ഷെയര്‍ ഹോള്‍ഡറായി തന്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 2017 ജൂലൈയില്‍ മയക്കുമരുന്ന് കുത്തിവച്ച് നിമിഷ, തലാലിനെ കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് നിമിഷയുടെ വാദം.