തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുത്; വിലാപയാത്ര പാടില്ല; മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയ എംടി; പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കി; രണ്ടു ദിവസം ദുഖാചരണം; വിഖ്യാത സാഹിത്യകാരന്റെ സംസ്‌കാരം വ്യാഴാഴ്ച അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; വിടവാങ്ങുന്നതും വേറിട്ട വഴിയില്‍

തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുത്; വിലാപയാത്ര പാടില്ല; മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയ എംടി; പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കി; രണ്ടു ദിവസം ദുഖാചരണം; വിഖ്യാത സാഹിത്യകാരന്റെ സംസ്‌കാരം വ്യാഴാഴ്ച അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; വിടവാങ്ങുന്നതും വേറിട്ട വഴിയില്‍




































കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു. ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വ്യാഴാഴ്ച വൈകിട്ട് നാല് വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു എം.ടിയുടെ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു മരണം. കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവന്‍ നായര്‍ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനാലാണ് പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കിയത്.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാല്‍ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ കിഡ്‌നിയുടെയും ഹൃദയത്തിന്റെയും നില പെട്ടെന്ന് വഷളായി. ഇതോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.