ആശ പ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കണം; അവഗണന ഖേദകരമാണെന്ന് സാദിഖലി തങ്ങള്‍


ആശ പ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കണം; അവഗണന ഖേദകരമാണെന്ന് സാദിഖലി തങ്ങള്‍


ആശ പ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. ആശ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അവഗണിക്കുന്നത് ഖേദകരമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആശ പ്രവര്‍ത്തകരെ സമരത്തിലേക്ക് നയിച്ചത് വിവിധ കാരണങ്ങളാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ലെന്നും എല്ലാ പാര്‍ട്ടികളും മുന്നണിയെ ശക്തിപ്പെടുത്താന്‍ തയ്യാറാകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. ക്രൗഡ് പുള്ളറായ നേതാവാണ്. തരൂര്‍ യുഡിഎഫിന്റെ നല്ല പ്രചാരകനാണ്. തരൂരിനെ പ്രയോജനപ്പെടുത്താന്‍ പറ്റുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തര്‍ക്കം മാറ്റിവച്ച് ആശമാരുടെ സമരം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശ പ്രവര്‍ത്തകരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി മാര്‍ച്ച് 3ന് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.

വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ക്കെതിരായ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. കലക്ട്രേറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ആശ പ്രവര്‍ത്തകരുടെ സമരത്തെ എതിര്‍ത്തുകൊണ്ട് സിഐടിയു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശപ്രവര്‍ത്തകര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി രംഗത്തെത്തിയിരുന്നു.

തുടര്‍ച്ചയായി അഞ്ച് വര്‍ഷം സേവനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഏതെങ്കിലും തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സമരം ന്യായമാണെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ഉറപ്പുവരുത്താന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.