'ഇതാണ് യഥാര്‍ത്ഥ ഇന്റർസ്റ്റേറ്റ് തട്ടിപ്പുകാരൻ'! ഒഎല്‍എക്‌സ് വഴി തട്ടിപ്പ് നടത്തിയ യുവാവ് വയനാട്ടിൽ പിടിയിൽ


'ഇതാണ് യഥാര്‍ത്ഥ ഇന്റർസ്റ്റേറ്റ് തട്ടിപ്പുകാരൻ'! ഒഎല്‍എക്‌സ് വഴി തട്ടിപ്പ് നടത്തിയ യുവാവ് വയനാട്ടിൽ പിടിയിൽ


കല്‍പ്പറ്റ: ഒഎല്‍എക്‌സ് (OLX) വഴി സാധനങ്ങള്‍ വാങ്ങുന്നവരെയും  വില്‍ക്കുന്നവരെയും തന്ത്രപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ ഗോവയില്‍ നിന്ന് വീണ്ടും പിടികൂടി വയനാട് സൈബര്‍ ക്രൈം പൊലീസ്. കോഴിക്കോട് കാവിലുംപാറ സ്വദേശി സല്‍മാനുല്‍ ഫാരിസ് ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ എസ്.എച്ച് ഒ. ഷജു ജോസഫിന്റെ നേതൃത്വത്തില്‍  എസ്.ഐ ബിനോയ് സ്‌കറിയയും സംഘവുമാണ് ഗോവയില്‍ നിന്നും പ്രതിയെ പിടികൂടിയത്.

2021 ല്‍ അമ്പലവയല്‍ സ്വദേശിയെ കബളിപ്പിച്ച് 1,60,000 രൂപ തട്ടിയെടുത്ത കേസിലാണ് സല്‍മാനുല്‍ ഫാരിസിനെ ആദ്യമായി പൊലീസ് പിടികൂടുന്നത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ പതിനഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൂന്ന് കേസുകളാണ് വയനാട്ടില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയെങ്കിലും കൊല്‍ക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് വയനാട് പൊലീസ് അങ്ങോട്ട് പോയിരുന്നു. കോടതി ഉത്തരവ് പ്രകാരം പ്രതിയെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വരുന്നത് വഴി ആന്ധ്രാപ്രദേശില്‍ വെച്ച് ഇയാള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. 

എന്നാല്‍ സല്‍മാനുല്‍ ഫാരിസിനെ വിടാതെ പിന്തുടര്‍ന്ന് പൊലീസിന് ഇയാളെ വീണ്ടും സിക്കിമില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞു. വയനാട്ടിലെ കേസില്‍ വിചാരണ നടക്കുന്നതിനിടെ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോടതി വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയായിരിക്കണം, പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബസ് മാര്‍ഗ്ഗം മുംബൈയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പനാജി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പൊക്കി വയനാട്ടിലെത്തിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പിഎ ഷുക്കൂര്‍, കെ. നജീബ്, സി. വിനീഷ,  എഎസ്‌ഐ ബിനീഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.