ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; പി സി ജോർജ് കോടതിയിൽ കീഴടങ്ങി, എത്തിയത് ബിജെപി നേതാക്കൾക്കൊപ്പം

ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; പി സി ജോർജ് കോടതിയിൽ കീഴടങ്ങി, എത്തിയത് ബിജെപി നേതാക്കൾക്കൊപ്പം


ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശ കേസിൽ ബി ജെപി നേതാവ് പി സി ജോർജ് കീഴടങ്ങി ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിൽ എത്തിയത്. പൊലീസ് ശ്രമങ്ങളെ മറികടന്നാണ് പി സി ജോർജിന്റെ കീഴടങ്ങൽ.

കേസുമായി ബന്ധപ്പെട്ട് പി സി ജോർജ് ഇന്ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നായിരുന്നു വിവരം. പി സി ജോർജ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ അറസ്സ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്.

അതേസമയം ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നൽകിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോർജിന്‍റെ വാദം. എന്നാൽ പി സി ജോർജിന്‍റെ പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു