ബഹിരാകാശനിലയത്തില്‍ ഒമ്പതുമാസത്തെ വാസം ; ഒടുവില്‍ സുനിതാവില്യംസും വില്‍മോറും തിരിച്ചുവരുന്നു

ബഹിരാകാശനിലയത്തില്‍ ഒമ്പതുമാസത്തെ വാസം ; ഒടുവില്‍ സുനിതാവില്യംസും വില്‍മോറും തിരിച്ചുവരുന്നു


ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചുവരവില്‍. പത്തരയോടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് പുറപ്പെടും. 2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയായിരുന്നു.

ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലേക്ക് പ്രവേശിച്ചു. സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതോടെയാണ് ബഹിരാകാശനിലയത്തില്‍ സുനിതയ്ക്കും വില്‍മോറിനും 9 മാസം താമസം വേണ്ടി വന്നത്. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതോടെ ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയിലേക്ക് മടങ്ങുകയാണ്.

വെറും 8 ദിവസത്തെ പരീക്ഷണ ദൗത്യത്തിനായിട്ടാണ് സുനിതയും ബുച്ച് വില്‍മോറും പോയത്. എന്നാല്‍ അത് 9 മാസത്തിലേറെ നീണ്ടു. ക്രൂ-9 സംഘത്തെ ഭൂമിയിലേക്ക് വഹിച്ചുകൊണ്ടുവരുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകം സുനിതയുടെയും ബുച്ചിന്റെയും മടങ്ങിവരവോടെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. പത്തരയോടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യും.

ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ ഇതിനിടെ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതാണ് മടക്കയാത്ര നീട്ടിയത്