
ദില്ലി: 'എന്റെ കൂടെ മുസാഫിർ, സമീർ എന്നീ കാശ്മീരി ഡ്രൈവർമാരാണ് ഉണ്ടായിരുന്നത്. ഒരനിയത്തിയെ പോലെയാണ് അവരെന്റെ കൂടെ നിന്നത്. കാശ്മീരിൽ നിന്ന് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് ഇന്നലെ എയർപോർട്ടിൽ വെച്ച് യാത്ര പറഞ്ഞപ്പോൾ പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെ എന്നും പറഞ്ഞു.'
കഴിഞ്ഞ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മകൾ ആരതിയുടെ വാക്കുകളാണിത്. മലയാളിക്കൊരിക്കലും മറക്കാൻ കഴിയാത്ത വാക്കുകൾ കൂടിയാകുന്നു ഇത്. ആരതി പറഞ്ഞ ആ സഹോദരങ്ങൾ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചപ്പോൾ. ഇരുവരും കശ്മീരിലെ ഡ്രൈവർമാരാണ്. ഏറ്റവും ദുഃഖപൂരിതമായ അവസരത്തിൽ ആരതിക്ക് തുണയും സഹായവുമായി ഇവരായിരുന്നു.
''21ാം തീയതി ആരതിയെും കുടുംബത്തെയും വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലെത്തിച്ചു. 22ാം തീയതിയാണ് കുടുംബത്തെ പഹൽഗാമിലെത്തിച്ചത്. ആക്രമണമുണ്ടായ സമയത്ത് ഞാൻ താഴെ പാർക്കിംഗ് ഏരിയയിലുണ്ടായിരുന്നു. വെടിയൊച്ച ഞാനും കേട്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. ആക്രമണമുണ്ടായ സമയത്ത് ആരതിയുടെ അമ്മ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു. ആദ്യം ആരതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അച്ഛൻ മരിച്ചുവെന്ന് പിന്നീട് ആരതിയാണ് പറഞ്ഞത്. മൃതദേഹം തിരിച്ചറിയാനും മറ്റ് കാര്യങ്ങൾക്കുമെല്ലാം ഞങ്ങൾ ആരതിക്കൊപ്പം ഉണ്ടായിരുന്നു. ഞാനും സമീറും എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. ഞങ്ങളും ആരതിയെ സഹോദരിയെ പോലെയാണ് കണ്ടത്. ഇവിടെയെത്തുന്ന എല്ലാവരെയും സഹോദരങ്ങളായാണ് കാണുന്നത്. കശ്മീർ പഴയപോലെയായി സഞ്ചാരികൾ ഇവിടെ തിരികെയെത്തണം.'' ഇവിടെയെത്തുന്ന എല്ലാവരും തങ്ങൾക്ക് സഹോദരങ്ങളാണെന്ന് സമീറും മുസാഫിറും ഒരേ ശബ്ദത്തിൽ പറയുന്നു.