യുവതിയുടെ പ്രസവം അർജന്റീനയിൽ നടത്തി പൗരത്വം നേടാൻ ശ്രമം? റഷ്യൻ കൾട്ട് നേതാവ് അറസ്റ്റിൽ, കൂടെ വേറെയും ആളുകള്‍

യുവതിയുടെ പ്രസവം അർജന്റീനയിൽ നടത്തി പൗരത്വം നേടാൻ ശ്രമം? റഷ്യൻ കൾട്ട് നേതാവ് അറസ്റ്റിൽ, കൂടെ വേറെയും ആളുകള്‍


റഷ്യൻ കൾട്ട് നേതാവ് അർജന്റീനയിലെ പൊലീസിന്റെ പിടിയിൽ. മനുഷ്യക്കടത്ത് സംശയിച്ചാണ് ആശ്രം ഷംബാല മതസംഘടനയുടെ സ്ഥാപകനും റഷ്യൻ കൾട്ട് നേതാവുമായ കോൺസ്റ്റാന്റിൻ റുഡ്‌നേവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

22 വയസ്സുള്ള ഒരു സ്ത്രീയുടെ പ്രസവം ഇവിടെവച്ച് നടത്തിയ ശേഷം അതിലൂടെ അർജന്റീനിയൻ പൗരത്വം നേടുന്നതിന് വേണ്ടിയുള്ള മനപ്പൂർവ്വമായ ശ്രമം നടത്തിയെന്ന് സംശയിച്ചാണ് അറസ്റ്റ്. റുഡ്‌നെവ് ഉൾപ്പടെ മതസംഘടനയുടെ ഭാഗമാണെന്ന് കരുതുന്ന  ഒരു ഡസനിലധികം റഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

മാർച്ച് 21 -നാണ് പ്രസവത്തിനായി ഒരു റഷ്യൻ യുവതി പാറ്റഗോണിയൻ നഗരമായ ബാരിലോച്ചെയിലെ ഒരു ആശുപത്രിയിൽ എത്തിയത്. അവർക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. നാല് ദിവസം മുമ്പും ഈ സ്ത്രീകൾ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, ​ഗർഭിണിയായ യുവതിയുമായി എങ്ങനെയാണ് ബന്ധം എന്ന് ചോദിച്ചപ്പോൾ കൂടെയുള്ളവർ അത് വിവരിക്കാൻ പാടുപെടുന്നത് കണ്ടതോടെയാണ് ആശുപത്രിയിലുള്ളവർക്ക് സംശയം തോന്നിയത്. 

അർജന്റീനയിലെ പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും റിപ്പോർട്ടുകൾ പ്രകാരം, ഗർഭിണിയായ സ്ത്രീ ആകെ പരിഭ്രാന്തിയോടെയാണ് കാണപ്പെട്ടത്. മാത്രമല്ല, പോഷകാഹാരക്കുറവും ഉണ്ടായിരുന്നു. അതേസമയം അവളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകൾ അവളെ അധികം സംസാരിക്കാനും അനുവദിക്കുന്നുണ്ടായിരുന്നില്ല.

കുട്ടി ജനിച്ച ശേഷം കുട്ടിയുടെ അച്ഛന്റെ പേരായി റുഡ്നേവ് എന്ന് നൽകാനാണ് ​കൂടെയുണ്ടായിരുന്ന സ്ത്രീകൾ ആവശ്യപ്പെട്ടത്. ഇതോടെ സംശയം ബലപ്പെട്ടു. യുവതി ഇയാളുടെ ആശ്രമത്തിലുണ്ടായിരുന്നതായിരിക്കാം എന്നാണ് കരുതുന്നത്. പിന്നാലെ, റുഡ്നേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം മറ്റ് നിരവധിപ്പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

​ഗർഭിണിയായിരുന്ന യുവതിയുടെ കൂടെയുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. അവരുടെ വീട്ടിൽ പൊലീസ് റെയ്ഡും നടത്തി. നിലവിൽ ആർക്കുമെതിരെ കേസ് എടുത്തിട്ടില്ല. അന്വേഷണം പുരോ​ഗമിക്കുകയാണ്.