ഇരുപതിലധികം ചാക്കുകളിലായി ഗര്‍ഭനിരോധന ഉറകള്‍, കൂട്ടത്തോടെ പൊതുസ്ഥലത്ത് തള്ളി; സ്നേഹതീരം സംഘടനക്കെതിരെ നടപടി

ഇരുപതിലധികം ചാക്കുകളിലായി ഗര്‍ഭനിരോധന ഉറകള്‍, കൂട്ടത്തോടെ പൊതുസ്ഥലത്ത് തള്ളി; സ്നേഹതീരം സംഘടനക്കെതിരെ നടപടി


കണ്ണൂര്‍:  മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് അധികൃതര്‍. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.

ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ 5000 രൂപയാണ് പിഴ ചുമത്തിയത്. എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യേണ്ടിയിരുന്ന ഉൽപ്പന്നങ്ങളാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗർഭനിരോധന ഉറകൾ, പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ചാക്കുകളിലായുള്ള വസ്തുക്കള്‍ പൊതുസ്ഥലത്ത് തള്ളുകയായിരുന്നു. ഗര്‍ഭിനിരോധന ഉറകളും പ്രെഗ്നന്‍സി ടെസ്റ്റി കിറ്റുകളുമാണ് ചാക്കുകളിലുണ്ടായിരുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് വെള്ളിയാംപറമ്പിൽ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്. ആയിരക്കണക്കിന് പാക്കറ്റുകളാണ് 20 ചാക്കുകളിലായി നാലിടത്തായി തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായി പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്‍റുകളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്