സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം ; അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം ; അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്



തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം. ഇതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ഉച്ചയ്ക്കു 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ.

ഫോറിന്‍ ലിക്കര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്ക് ലോഞ്ച് ലൈസന്‍സ് ഐ.ടി പാര്‍ക്കുകളുടെ ഡെവലപ്പര്‍മാരുടെ പേരിലാവും നല്‍കുക. ഒരു ഡെവലപ്പര്‍ക്ക് ഒരു ലൈസന്‍സേ നല്‍കൂ. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ അംഗീകാരമുള്ള സ്റ്റാഫിനു പുറമേ ഔദ്യോഗിക സന്ദര്‍ശകര്‍, അതിഥികള്‍ എന്നിവര്‍ക്കു മാത്രമേ മദ്യം നല്‍കാന്‍ കഴിയൂ. ഓഫീസ് കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടത്തില്‍ വേണം ഇതിനുള്ള സൗകര്യം ഒരുക്കേണ്ടത്. എഫ്.എല്‍ 9 ലൈസന്‍സ് ഉള്ളവരില്‍നിന്നു മാത്രമേ വിദേശമദ്യം വാങ്ങാന്‍ കമ്പനികള്‍ക്ക് അനുമതിയുള്ളു.

ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം വില്‍ക്കാന്‍ അനുമതിയില്ല. എക്‌സൈസ് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി കൂടാതെ ലൈസന്‍സ് വില്‍ക്കാനോ കൈമാറാനോ ലീസിനു നല്‍കാനോ പാടില്ല. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐ.ടി പാര്‍ക്കുകള്‍ക്കും കൊച്ചി സ്മാര്‍ട് സിറ്റി പോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം.