ബാങ്കോക്ക് – കേരള ഹൈബ്രിഡ് കഞ്ചാവ് കടത്തിന് പിന്നില്‍ വന്‍ മലയാളി നെക്‌സസ്

ബാങ്കോക്ക് – കേരള ഹൈബ്രിഡ് കഞ്ചാവ് കടത്തിന് പിന്നില്‍ വന്‍ മലയാളി നെക്‌സസ്


ബാങ്കോക്കില്‍ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ വന്‍ മലയാളി നെക്‌സസ്. ബാങ്കോക്കില്‍ കഞ്ചാവ് നിയമവിധേയമായതിന്റ മറവിലാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 50 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

പ്രത്യേക സജ്ജമാക്കിയ താപനിലയില്‍ ഏക്കര്‍ കണക്കിന് പോളിത്തിന്‍ ഹൗസുകളിലാണ് തായ്ലന്‍ഡില്‍ ഹൈബ്രിഡ് കഞ്ചാവ് കൃഷി ചെയുന്നത്. പിന്നിട് വിവിധ വസ്തുക്കളായി തായ്ലന്‍ഡിലെ വീഡ് ഷോപ്പുകളിലേക്ക് എത്തും. കഞ്ചാവിന്റെ മിഠായി മുതല്‍ ഐസ്‌ക്രീം വരെ പട്ടികയിലുണ്ട്.

2022 മുതല്‍ തായ്ലന്‍ഡില്‍ കഞ്ചാവ് നിയമ വിധേയമാണ്. ഇത് മുതലെടുത്താണ് ചിലര്‍ കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് എന്ന് ബാങ്കോക് മലയാളിയും, ടൂറിസ്റ്റ് ഓപ്പറേറ്ററുമായ അജോയ് ട്വന്റിഫോറിനോട് പറഞ്ഞു.

1000ത്തോളം മലയാളികള്‍ ബാങ്കോക്കിലുണ്ട്. കേരളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്ന കേസുകളില്‍ ബാങ്കോക്കിന്റെ പേര് കൂട്ടികെട്ടുന്നതില്‍ നിരാശരാണ് അവിടുത്തെ മലയാളികള്‍.

മൂന്നര മണിക്കൂറില്‍ ബാങ്കോകില്‍ നിന്ന് കൊച്ചിയില്‍ എത്താം. അതു കൊണ്ട് തന്നെ ബാങ്കോക്ക് ടു കൊച്ചിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ പുതിയ ഇടനാഴി. സ്ത്രീകളും യുവാക്കളും കാരിയര്‍മാരായി മാറ്റിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്ത് നടത്തുന്നത്. ആലപ്പുഴയില്‍ എക്‌സൈസ് പിടിയിലായ തസ്ലീമയും തായ്ലന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്നത്.