ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി


നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള പാലക്കാട് നഗരസഭാ തീരുമാനത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഗരസഭാ യോഗം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എല്‍ഡിഎഫും യുഡിഎഫും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. പിന്നീടിത് ബിജെപി കൗണ്‍സിലര്‍മാരുമായുള്ള തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന കൈയ്യേറ്റമുണ്ടായി. ചെയര്‍പേഴ്‌സണെ കൈയ്യേറ്റം ചെയ്തതായും കൗണ്‍സിലര്‍ കുഴഞ്ഞു വീണതായും വിവരമുണ്ട്. നിലവില്‍ സംഘര്‍ഷം തുടരുകയാണ്.

ഹെഡ്‌ഗെവാറിന്റെ പേര് നല്‍കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.അതേസമയം , അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ നിലപാട് ആത്മാര്‍ത്ഥത ഇല്ലാത്തതെന്നും പേര് നല്‍കാന്‍ വേണ്ടിയാണോ യൂത്ത് കോണ്‍ഗ്രസ് സമരമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറയുന്നു.

സര്‍ജറി കഴിഞ്ഞ തന്റെ കൈയിലടക്കം പിടിച്ചു വലിച്ചുവെന്ന് നഗരസഭ അധ്യക്ഷ ആരോപിച്ചു. ഹെഡ്‌ഗേവാറിന്റെ പേര് തന്നെ ബഡ്‌സ് സ്‌കൂളിന് നല്‍കുമെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളാ ശശിധരന്‍ പറഞ്ഞു. പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നന്നതെങ്കില്‍ തങ്ങള്‍ തന്നെ ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.