ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു ; കേരളചരിത്രത്തിന് അതുല്യസംഭാവന നല്‍കിയ വ്യക്തിത്വം

ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു ; കേരളചരിത്രത്തിന് അതുല്യസംഭാവന നല്‍കിയ വ്യക്തിത്വം


കോഴിക്കോട്: കേരളചരിത്രത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ചരിത്രകാരനും പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന പ്രൊഫസര്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കേരളത്തിന്റെ ചരിത്രഗവേഷണത്തിന് അതുല്യസംഭാവനകള്‍ നല്‍കിയ അദ്ദേഹം വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഏതാനും നാളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയ അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് രാവിലെ വഷളാകുകയായിരുന്നു. ദക്ഷിണേന്ത്യയിലെ വലിയ ചരിത്രകാരന്മാരില്‍ ഒരാളായിരുന്ന അദ്ദേഹം 1932 ഓഗസ്റ്റ് 20 ന് കോഴിക്കോട്ടെ പൊന്നാനിയില്‍ ജനിച്ചു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അദ്ധ്യാപകനായി ജോലിചെയ്തു. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി.

കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ പല കണ്ടെത്തലുകളും നടത്തി. ബ്രാഹ്മി, ഗ്രന്ഥം എന്നിവ അടക്കമുള്ള പുരാതന ഇന്ത്യന്‍ ലിപികള്‍ പഠിക്കുകയും തമിഴ്, ക്ലാസിക്കല്‍ സംസ്‌കൃതം എന്നിവയില്‍ വൈദഗ്ദ്ധ്യം നേടുകയും ചെയ്തിട്ടുള്ള അദ്ദേഹം ചേര പെരുമാളുകളെ പരാമര്‍ശിക്കുന്ന മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ സാഞ്ചിയില്‍ നിന്നുള്ള മൗര്യ ഭരണാധികാരി ബിന്ദുസാരയുടെ ഒരു ശകലം ലിഖിതം അദ്ദേഹം 'ആകസ്മികമായി' കണ്ടെത്തി പ്രസിദ്ധീകരിച്ചു. കൊടുങ്ങല്ലൂരിലെ പുരാവസ്തു ഗവേഷണങ്ങളില്‍ നിരീക്ഷകനായി പങ്കെടുത്തു. അദ്ധ്യാപകന്‍ എന്ന നിലയില്‍ 15 വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവിയായിരുന്നു. 1970 മുതല്‍ 1992 ല്‍ സര്‍വകലാശാലയില്‍ നിന്നും വിരമിക്കുന്നതു വരെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. നാഴികക്കല്ലായി കണക്കാക്കുന്ന 'പെരുമാള്‍സ് ഓഫ് കേരള' അദ്ദേഹത്തിന്റെ പ്രബന്ധം കേരളത്തിലെ ചരിത്രരചനയിലെ മാസ്റ്റര്‍പീസ് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ 1974 മുതല്‍ പലതവണ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ നിര്‍വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തില്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.