
ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് 26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റസിസ്റ്റന്റ് ഫ്രണ്ട് എന്നറിയപ്പെടുന്ന സംഘടന ഏറ്റെടുത്തിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഈ തൊയ്ബയുടെ നിഴല്‍ സംഘടനയാണ് ടിആര്‍എഫ്. ഈ ആക്രമണത്തിന്റെ സൂത്രധാരന്‍ സജ്ജാദ് ഗുള്‍ ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ടിആര്‍എഫ് തലവന്‍ സജ്ജാദ് കേരളത്തിൽ പഠിച്ചിരുന്നതായി റിപ്പോർട്ടുകൾ.
ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതിന് മുമ്പാണ് സജ്ജാദിന് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീനഗര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ കേരളത്തില്‍ വന്നിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്ന് ശ്രീനഗറില്‍ എത്തിയ ശേഷം അവിടെ മെഡിക്കല്‍ ലാബ് സ്ഥാപിക്കുകയും ചെയ്തു.
സ്വന്തമായി ലാബ് നടത്തിവരുന്നതിനിടെയാണ് ഇയാള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. ആദ്യകാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്തായിരുന്നു ഗുള്ളിന്റെ തുടക്കം. കാശ്മീരില്‍ ഭീകരാക്രമണം നടത്തുന്നതിനായി പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണ് സജ്ജാദിനെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നത്. പിന്നീടാണ് ഇയാള്‍ ടിആര്‍എഫ് തലവനെന്ന നിലയിലേക്ക് കൊടുംഭീകരനായി വളര്‍ന്നത്.
2002ല്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആര്‍ഡിഎക്‌സുമായി ഇയാള്‍ പിടിയിലായിരുന്നു. പിന്നീട് 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ പുറത്തിറങ്ങിയത്. 2022ല്‍ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട സജ്ജാദിന്റെ തലയ്ക്ക് 10 ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.