വിവാഹ വീട്ടിൽ തന്തൂരി റൊട്ടിയെച്ചൊല്ലിയുള്ള തർക്കത്തിൽ 17കാരനും 18കാരനും ജീവൻ നഷ്ടമായി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. മെയ് 3ന് ഒരു ഗ്രാമത്തിലെ വിവാഹ ചടങ്ങിലാണ് സംഭവം. തന്തൂരി റൊട്ടി ആർക്ക് ആദ്യം വിളമ്പണം എന്നതിനെച്ചൊല്ലി യുവാക്കളും കൗമാരക്കാരും അടങ്ങിയ സംഘം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കുതർക്കം തമ്മിൽത്തല്ലായി മാറുകയും പരസ്പരം വടികളുമായി ഏറ്റുമുട്ടുകയുമായിരുന്നു.
'ഞങ്ങൾ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിനിടയിലായിരുന്നു. അതിനിടയിലാണ് രണ്ടുപേർ തമ്മിൽതല്ലിയ വിവരം അറിയുന്നത്. സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും സാരമായി പരിക്കേറ്റ നിലയിലായിരുന്നു. ഒരു റൊട്ടിയെ ചൊല്ലിയാണ് ഇതെല്ലാം സംഭവിച്ചത്'.
സംഭവത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ. രാത്രി 11.45 ഓടെ, 17കാരനായ ആശിഷും രവിയും തന്തൂർ കൗണ്ടറിൽ നിൽക്കുകയായിരുന്നു. ഇതിനിടെ, വരന്റെ ബന്ധുവായ രോഹിത്, സുഹൃത്തുക്കളായ ദീപക്, സന്ദീപ്, ശിവ, മാലിക് എന്നിവരുമായി അവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ആരുടെ ഊഴമാണ് എന്നതിനെച്ചൊല്ലിയുള്ള തർക്കമായി തുടങ്ങിയത് പെട്ടെന്ന് ഭീഷണികളിലേക്ക് നീങ്ങുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.