
തിരുവനന്തപുരത്ത് അമിത വേവേഗത്തിലെത്തിയ കാറിടിച്ച് മാധ്യമ പ്രവർത്തകയ്ക്ക് ഗുരുതര പരിക്ക്. ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റർ എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പിൽ എൻജി അനഘയാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അനഘ. ഡ്യൂട്ടിക്ക് പോകാനായി താമസിക്കുന്ന ഹോസ്റ്റലിൽ നിന്നും ഓഫീസിലേക്ക് നടന്നുവരികയ്യായിരുന്നു അനഘ.
ആകാശവാണി നിലയത്തിന് സമീപത്ത് വെച്ച് അമിത വേഗതയിലെത്തിയ കാർ അനഘയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെ ജനയുഗം ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിനും സമീപത്തുണ്ടായിരുന്ന കരിയില സംഭരണിയുടെ ഇടയിലും അനഘയുടെ ശരീരം അമർന്നു പോവുകയായിരുന്നു.
അനഘയുടെ മുഖത്തും നെറ്റിയിലും ഗുരുതര പരിക്കേറ്റു. മുൻനിരയിലെ പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടു. മൂക്ക് തകർന്നു. കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാക്കിയ കാർ സമീപമുള്ള കടയിലിടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാരാണ് അനഘയെ ആശുപത്രിയിലെത്തിച്ചത്.