ഓപറേഷന്‍ സിന്ദൂര്‍: ചണ്ഡീഗഡ് വിമാനത്താവളം അടച്ചു; പഞ്ചാബ്-മുംബൈ മത്സര വേദി ധരംശാലയില്‍ നിന്ന് മാറ്റിയേക്കും

ഓപറേഷന്‍ സിന്ദൂര്‍: ചണ്ഡീഗഡ് വിമാനത്താവളം അടച്ചു; പഞ്ചാബ്-മുംബൈ മത്സര വേദി ധരംശാലയില്‍ നിന്ന് മാറ്റിയേക്കും


ധരംശാല: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ മെയ് 10വരെ അടച്ചിടാന്‍ തീരുമാനിച്ചത് ഐപിഎല്‍ മത്സരങ്ങളെ ബാധിക്കുമെന്ന് സൂചന. മുന്‍കരുതലെന്ന നിലയിലാണ് പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ മെയ് 10വരെ അടച്ചിടാന്‍ കേന്ദസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്‍റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളവും മെയ് 10വരെ അടച്ചിട്ടിരുന്നു.

മെയ് 11ന് ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10വരെ വിമാനത്താവളം അടച്ചിട്ടതിനാല്‍ റോഡ് മാര്‍ഗം  ഡല്‍ഹി വഴി മാത്രമെ മുംബൈ ടീമിന് ധരംശാലയില്‍ എത്താന്‍ കഴിയു. ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാല്‍ ഇതിന് ടീം തയാറാവുമോ എന്ന് വ്യക്തമല്ല.

നാളെ ഡല്‍ഹി ക്യാപിറ്റല്‍സുമായി മത്സരമുള്ളതിനാല്‍ പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ നിലവില്‍ ധരംശാലയിലുണ്ട്. ചണ്ഡീഗഡ് വിമാനത്താവളം അടച്ചതിനാല്‍ നാളത്തെ മത്സരശേഷമുള്ള ഡല്‍ഹി ടീമിന്‍റെ തിരിച്ചുപോക്കിനെയും ബാധിക്കാനിടയുണ്ട്. 11ന് ഡല്‍ഹിക്ക് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഹോം മത്സരമുണ്ട്.

ഐപിഎല്‍ പ്ലേ ഓഫ് പോര് കടുക്കുന്നതിനിടെ അവസാന മത്സരങ്ങള്‍ ഓരോ ടീമിനും നിര്‍ണായകമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ തോല്‍വി മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. 12 കളികലില്‍ 14 പോയന്‍റുമായി ഇപ്പോഴും ടോപ് ഫോറിലുണ്ടെങ്കിലും അവസാന രണ്ട് കളികളും ജയിച്ചാലെ മുംബൈക്ക് ഇനി പ്ലേ ഓഫ് ഉറപ്പിക്കാനാവു. പഞ്ചാബിന് പുറമെ പ്ലേ ഓഫ് സ്വപ്നം കാണുന്ന അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ രണ്ടാമത്തെ എതിരാളി.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ ഇന്നലെ ആര്‍ധരാത്രിയോടെ പാക് പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ തകർത്തതെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടത്തിയത്.