സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍; വാഗ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പാക് പൗരന്മാര്‍

സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍; വാഗ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പാക് പൗരന്മാര്‍



ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന സ്വന്തം രാജ്യത്തെ പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍. വാഗ അതിര്‍ത്തി പാകിസ്ഥാന്‍ അടച്ചതോടെ നിരവധി പേര്‍ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുകയാണ്. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞിട്ടുണ്ട്.

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇന്ത്യ നിര്‍ത്തിവയ്ക്കും. പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും നിര്‍ത്തലാക്കും. ലഹോറും ഇസ്‌ലാമാബാദും വ്യോമപാത നിരോധിത മേഖലയായി പ്രഖ്യാപിച്ചു. അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാന്‍ പൗരന്‍മാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും.

അതിര്‍ത്തി ഇന്ന് മുതല്‍ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും. തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്.

കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കങ്ങളുടെ ഒരുക്കം വിലയിരുത്തും. അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള പാകിസ്ഥാന്റെ പ്രകോപനവും അലോക് ജോഷിയുടെ അധ്യക്ഷതയില്‍ ചേരുന്ന ആറംഗ സമിതി യോഗം വിലയിരുത്തും.

അറബിക്കടലില്‍ പാക് നാവികസേനയുമായി മുഖാമുഖമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ഷിക ഡ്രില്ലാണ് നടന്നതെന്നും മറ്റന്നാള്‍ വരെ തുടരുമെന്നും വ്യക്തമാക്കി. പാകിസ്ഥാനും സമാന പ്രകടനത്തിലാണ്. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭീകരരെ പിടിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു.