കശ്മീരില്‍ വെള്ളത്തിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു ; ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെന്ന് പോലീസ്


കശ്മീരില്‍ വെള്ളത്തിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു ; ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെന്ന് പോലീസ്


ശ്രീനഗര്‍: ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരനെന്ന് പോലീസ് സംശയിച്ച യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചു. കുല്‍ഗാം സ്വദേശിയായ ഇമിത്യാസ് അഹ്മദ് മഗ്രേ (23) എന്ന യുവാവാണ്് നദിയില്‍ മുങ്ങിമരിച്ചത്. വനപ്രദേശത്ത് പാറക്കെട്ടില്‍ നിന്നും ഇയാള്‍ നദിയിലേക്ക് ചാടുന്നതിന്റെയും മുങ്ങിമരണപ്പെടുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം ഇത് നാടകമാണെന്നും യഥാര്‍ത്ഥത്തില്‍ ഇംതിയാസിന്റേത് കസ്റ്റഡിമരണമാണെന്നും കുടുംബവും ആരോപിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് മഗ്രെയെ പോലീസ് പിടികൂടിയതെന്നാണ് വിവരം. കുല്‍ഗാമിലെ താങ്മാര്‍ഗിലെ വനത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്ക് ഭക്ഷണവും ലോജിസ്റ്റിക്സും നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി പോലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെ, ഒളിത്താവളം റെയ്ഡ് ചെയ്യാന്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിന് നേതൃത്വം നല്‍കുന്നതിനിടെ, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ മഗ്രേ വെഷാ നദിയിലേക്ക് ചാടുകയായിരുന്നുവെന്നാണ് സൂചനകള്‍.

ഭീകരരുടെ സഹായിയായി ഇയാള്‍ ജോലി ചെയ്തു വരികയായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്ലാണ് ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരു ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഇംതിയാസിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഇയാള്‍ക്കു അറിയാമെന്ന് മനസിലായതോടെ പൊലീസ് ഇയാളുമായി തിരച്ചിലിനിറങ്ങി.

ഇതിനിടെയാണ് യുവാവ് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടിയതും മുങ്ങി മരിച്ചതും. ഏപ്രില്‍ 23ന് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇംത്തിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ താന്‍ ഭീകരനാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നതായാണ് വിവരം. തുടര്‍ന്നാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ പോലീസ് ഇയാളുടെ സഹായം തേടിയത്. കുടുംബം പക്ഷേ സംഭവം മുങ്ങിമരണമല്ലെന്നും കസ്റ്റഡിമരണമാണെന്നും ആരോപിക്കുന്നു.

നേരത്തെ കുല്‍ഗാമില്‍ നിന്നുള്ള മൂന്ന് ചെറുപ്പക്കാരുടെ മൃതദേഹം ഇത്തരത്തില്‍ നദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മരണം പൊലീസ് നടത്തിയ നാടകമാണോ എന്ന് ചോദ്യവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും രംഗത്തുവന്നിട്ടുണ്ട്. അതേസമയം
ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആരുമില്ലാതെ ഒറ്റയ്ക്ക് യുവാവ് വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടുന്നതും
നീന്താന്‍ ശ്രമിക്കുന്നതിനിടയില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിമരിക്കുന്നതും മുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സുരക്ഷാ സേന അപലപിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. മനുഷ്യന്റെ നിര്‍ഭാഗ്യകരമായ മരണത്തിന് സുരക്ഷാ സേനയെ തെറ്റായി കുറ്റപ്പെടുത്തേണ്ടതില്ല, വൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച നേരത്തെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇംതിയാസ് അഹമ്മദ് മഗ്രേയുടെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു.