‘വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം’; പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചു: എം വിൻസെൻ്റ്

‘വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം’; പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചു: എം വിൻസെൻ്റ്



പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് എം വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പായി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം വിൻസെന്റ്.

സർക്കാർ ഉത്തരവാദിത്തം കാട്ടിയില്ല. തുറമുഖം അഞ്ച് വർഷം വൈകി. ഉമ്മൻചാണ്ടി വിചാരിച്ചതുകൊണ്ടാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റെയിൽ റോഡ് കണക്ടിവിറ്റിയില്ലാതെയാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചുവെന്നും എം വിൻസെൻ്റ് കുറ്റപ്പെടുത്തി.

അതേസമയം, വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല. പദ്ധതിയുടെ എല്ലാ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്കാണ് നൽകേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ പറ്റി ആദ്യം ചർച്ച ചെയ്തതും ചിന്തിച്ചതും കെ കരുണാകരനാണ്. പിന്നീട് പദ്ധതി യാഥാർത്ഥ്യമായതിന് ഉത്തരവാദിയായത് ഉമ്മൻ ചാണ്ടിയും. എന്നാൽ ഇപ്പോൾ വിഴിഞ്ഞത്തെ എൽഡിഎഫിന്റെ കുഞ്ഞാക്കാൻ ശ്രമിക്കുകയാണ്.

ഈ പദ്ധതിയുടെ എല്ലാ ക്രെഡിറ്റും ഉമ്മൻചാണ്ടിക്കാണ്. പദ്ധതി യാഥാർത്ഥ്യമാക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചപ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് അത് തരണം ചെയ്തതെന്നും ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.