OPERATION SINDOOR : 1: 28 ന് ജയിക്കാനായി തയാറെന്ന് പറഞ്ഞ് പോസ്റ്റ്, 1 : 44 ന് ആക്രമണം; സൈന്യത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിന് മുമ്പിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ

OPERATION SINDOOR : 1: 28 ന് ജയിക്കാനായി തയാറെന്ന് പറഞ്ഞ് പോസ്റ്റ്, 1 : 44 ന് ആക്രമണം; സൈന്യത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിന് മുമ്പിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ



പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സിൽ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തിൽ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.

അതേസമയം ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ ഇന്ത്യ പാകിസ്ഥാന് അവ്യക്തമായ ഭാഷയിൽ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പുലർച്ചെ 1 : 28 നായിരുന്നു എക്‌സിൽ ഇന്ത്യൻ കരസേനയുടെ പോസ്റ്റ് വന്നത്. അതിൽ അവർ ഇങ്ങനെ കുറിച്ചു: “ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവർ” കരസേനാ എഡിജിപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് വന്ന് തയാറെടുപ്പുകൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ പാകിസ്ഥാന് തിരിച്ചടി കിട്ടുക ആയിരുന്നു.

16 മിനിറ്റുകൾ കൂടി കഴിഞ്ഞ് 1 : 44 നാണ് ഇന്ത്യയുടെ ആക്രമണം വന്നത്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലാണ് നടന്നത്.

അതേസമയം ആക്രമണങ്ങൾ ഇനിയും തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്നാണ് സൈന്യം നൽകുന്ന സൂചന .