തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. മൂന്നാമത്തെ ആൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. 14 പേർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണിൽ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്.
ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. ഇവർ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. നാലു വർഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികൾ പറഞ്ഞു.