‘വനംവകുപ്പ് എനിക്ക് തരണം’, അന്‍വറിന്റെ ഉപാധികള്‍: വനംവകുപ്പിലും ആഭ്യന്തരത്തിലും സതീശന്റെ കസേര തെറുപ്പിക്കലിലും കണ്ണുവെച്ച് പി വി അന്‍വര്‍; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ യുഡിഎഫിന് മുന്നിലെ ഉപാധികള്‍

‘വനംവകുപ്പ് എനിക്ക് തരണം’, അന്‍വറിന്റെ ഉപാധികള്‍: വനംവകുപ്പിലും ആഭ്യന്തരത്തിലും സതീശന്റെ കസേര തെറുപ്പിക്കലിലും കണ്ണുവെച്ച് പി വി അന്‍വര്‍; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ യുഡിഎഫിന് മുന്നിലെ ഉപാധികള്‍



നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് പി വി അന്‍വര്‍ ലക്ഷ്യമിടുന്നത് മന്ത്രികസേരയും വിഡി സതീശന്റെ കസേര തെറുപ്പിക്കലും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ യുഡിഎഫിനു മുന്നില്‍ ഉപാധികള്‍ വച്ചിരിക്കുകയാണ് പി വി അന്‍വര്‍. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വനം വകുപ്പും ആഭ്യന്തര വകുപ്പും വേണമെന്നതാണ് അന്‍വറിന്റെ ഉപാധികളില്‍ ഒന്ന്. ഇനി മന്ത്രി കസേര തനിക്ക് നല്‍കാന്‍ അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് തയ്യാറായില്ലെങ്കിലോ അധികാരത്തിലെത്തിയില്ലെങ്കിലോ വി ഡി സതീശന്റെ കസേര തെറുപ്പിക്കലാണ് അന്‍വറിന്റെ അടുത്ത ലക്ഷ്യം.

മന്ത്രിസ്ഥാനത്തിന് ഉറപ്പുനല്‍കാനാകില്ലെങ്കില്‍ വി ഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് അന്‍വറിന്റെ ആവശ്യം. യുഡിഎഫ് വനംമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്തിനുള്ള ഉറപ്പുനല്‍കാത്ത പക്ഷം വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം. ഇതില്‍ രണ്ടിലൊന്ന് ചെയ്താല്‍ മാത്രമേ പത്രിക പിന്‍വലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സതീശന്‍ മുക്കാല്‍ പിണറായിയാണെന്നാണ് അന്‍വര്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

‘വനം മന്ത്രി സ്ഥാനം എനിക്ക് നല്‍കണം. പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം ഇല്ലാതാക്കണമെങ്കില്‍ ആഭ്യന്തര വകുപ്പ് എനിക്ക് നല്‍കണം. അല്ലെങ്കില്‍ വി.ഡി.സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്.

ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാന്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണെന്ന ആക്ഷേപവും മുന്‍ നിലമ്പൂര്‍ എംഎല്‍എ ഉന്നയിച്ചു. മൃഗങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ തീറ്റയുമില്ലെന്നും സംരക്ഷണ ഭിത്തിയില്ലെന്നും ഈ രീതിയില്‍ പോയാല്‍ കോഴിക്കോട് അങ്ങാടി വരെ വനമാകുമെന്നുമാണ് അന്‍വര്‍ പറയുന്നത്. ഇതിന് തടയിടാന്‍ വനംവകുപ്പ് തനിക്ക് നല്‍കണമെന്നാണ് അന്‍വറിന്റെ ആവശ്യം.

യുഡിഎഫിലേക്കുള്ള വാതില്‍ ഒറ്റയടിക്ക് അയച്ചത് വി ഡി സതീശനാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. അടച്ച വാതില്‍ തുറക്കാന്‍ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. മത്സരത്തില്‍നിന്ന് പിന്മാറില്ലെന്നും സതീശനാണ് തന്നെ മത്സരരംഗത്തിറക്കിയതെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാല്‍ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടി പി വി അന്‍വര്‍ പറയുന്നുണ്ട്.