ഒരിടത്ത് 2 മക്കളുമായി കരടി, അകലെയല്ലാതെ 2 പുലികളും, മേപ്പാടിയിൽ ജനത്തെ ആശങ്കയിലാക്കി വന്യജീവികൾ


ഒരിടത്ത് 2 മക്കളുമായി കരടി, അകലെയല്ലാതെ 2 പുലികളും, മേപ്പാടിയിൽ ജനത്തെ ആശങ്കയിലാക്കി വന്യജീവികൾ



വയനാട്: വയനാട് മേപ്പാടി നെല്ലിമുണ്ടയിൽ കരടിയെ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് കരടി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കാട്ടാന എത്തിയത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരടിക്കൊപ്പം 2 കുഞ്ഞുങ്ങളുമുണ്ട്.
അതേ സമയം, വയനാട് റിപ്പൺ വാളത്തൂരിൽ പുലികളെയും കണ്ടതായി നാട്ടുകാർ. രണ്ടു പുലികളെയാണ് കണ്ടതെന്ന് നാട്ടുകാർ അറിയിച്ചു. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് ഇന്ന് വൈകീട്ട് പുലികൾ എത്തിയത്.
അതിനിടെ, മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം.പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം നടന്നത്.
വയനാട് ജില്ലയിലെ മേപ്പാടി-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് പ്രകാരം, മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടി രൂപയും അനുവദിക്കുന്നതിനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും ഒഴിവാക്കിയ 'സെക്ഷൻ 13' പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടൽ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.