ജ്യോതി കേരളത്തിൽ എത്തിയത് സർക്കാർ ക്ഷണിച്ചിട്ട്; ടൂറിസം വകുപ്പ് ദൃശ്യങ്ങൾ പകർത്താൻ സൗകര്യം ഒരുക്കി, ചെലവുകൾ വഹിച്ചു, വേതനവും നൽകി; വിവരാവകാശരേഖ

ജ്യോതി കേരളത്തിൽ എത്തിയത് സർക്കാർ ക്ഷണിച്ചിട്ട്; ടൂറിസം വകുപ്പ് ദൃശ്യങ്ങൾ പകർത്താൻ സൗകര്യം ഒരുക്കി, ചെലവുകൾ വഹിച്ചു, വേതനവും നൽകി; വിവരാവകാശരേഖ



പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാന് വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ അറസ്‌റ്റിലായ ബ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സർക്കാരിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായി ടൂറിസം വകുപ്പാണ് ഹരിയാന സ്വദേശിയായ ജ്യോതിയെ ക്ഷണിച്ചത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. വേതനവും സർക്കാർ നൽകി.

സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. ടൂറിസം വകുപ്പ് ഇതിനായി സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു. ജ്യോതി ചാരവൃത്തി നടത്തിയതായി അന്നു തെളിഞ്ഞിരുന്നില്ല. ചാരവൃത്തി കണ്ടെത്തിയതോടെ കേരളത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. തന്ത്രപ്രധാനമായ സ്‌ഥലങ്ങൾ ജ്യോതി സന്ദർശിച്ചോ, പ്രമുഖ വ്യക്‌തികളെ ബന്ധപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് ഏജൻസികൾ പരിശോധിച്ചത്.

ജ്യോതി സന്ദർശിച്ച സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഡൽഹിയിൽ നിന്ന് ബെംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരിൽ യാത്ര ചെയ്യുന്നതിന്റെയും തെയ്യം കാണുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങൾ സന്ദർശിച്ചു. രാജധാനി എക്‌സ്പ്രസിൽ ഡൽഹിക്ക് മടങ്ങി.

രണ്ടു വർഷം മുൻപാണ് ജ്യോതി ആദ്യമായി കേരളത്തെപ്പറ്റി ബ്ലോഗ് ചെയ്തത്. ട്രാവൽ വിത്ത് ജോ എന്ന തൻ്റെ ബ്ലോഗിലൂടെ ഇവർ കേരള സന്ദർശനത്തിൻ്റെ വീഡിയോകൾ പങ്കുവച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പൊലീസ് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് വ്യക്‌തമാക്കിയിരുന്നു.