” അന്തർവാഹിനികളുടെ അന്തകൻ , മലബാറിന്റെ കരുത്ത് ” ; ഐഎൻഎസ് ‘ മാഹി’ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു

” അന്തർവാഹിനികളുടെ അന്തകൻ , മലബാറിന്റെ കരുത്ത് ” ; ഐഎൻഎസ് ‘ മാഹി’ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു



ന്യൂദൽഹി: ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തർവാഹിനി വിരുദ്ധ യുദ്ധ കപ്പലായ ‘മാഹി’ ഇന്ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ആണ് മാഹി ക്ലാസ് യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തത്. ഈ കപ്പലിനെ സേവനത്തിൽ ഉൾപ്പെടുത്തിയതോടെ നാവികസേന കൂടുതൽ ശക്തി പ്രാപിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ച
ആദ്യത്തെ ആഴം കുറഞ്ഞ ജല യുദ്ധ കപ്പലാണ് ഇതെന്ന് കമാൻഡിംഗ് ഓഫീസർ എസി ചൗബെ വാർത്താ ഏജൻസിയോട് പറഞ്ഞു. നാവിക ഉപരിതല തോക്കുകൾ, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ, ടോർപ്പിഡോകൾ, ഡെക്കോയ് സിസ്റ്റങ്ങൾ, സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ തോക്കുകൾ എന്നിവയുൾപ്പെടെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും സെൻസറുകളും ഈ കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നുണ്ട്.

സെൻസറുകളിൽ നൂതന സോണാർ സിസ്റ്റങ്ങളും എൽഎഫ്വിഡിഎസ് സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.
കൂടാതെ കപ്പലിന്റെ 80% തദ്ദേശീയ ഘടകങ്ങളും ഇന്ത്യയുടെ പുരോഗതിയെ പ്രതീകപ്പെടുത്തുന്നുവെന്ന് ലെഫ്റ്റനന്റ് കമാൻഡർ പ്രണാഷ് ശർമ്മ പറഞ്ഞു. ഇവയിൽ ഘടിപ്പിച്ചിരിക്കുന്ന എൻ‌എസ്‌ജി അഥവാ നേവൽ സർഫസ് ഗൺ കടലിൽ നിന്നും വായുവിൽ നിന്നുമുള്ള ഭീഷണികളെ നിർവീര്യമാക്കാൻ പ്രാപ്തമാണ്. കൂടാതെ എൽ ആൻഡ് ടി യുടെ സംവിധാനം ശത്രു അന്തർവാഹിനികളെയും അവയുടെ ടോർപ്പിഡോകളെയും നിർവീര്യമാക്കാൻ സഹായിക്കുന്നു.

ചെറുതാണെങ്കിലും ‘മാഹി’ ശക്തമാണ്

ഇന്ത്യൻ നാവികസേനയ്‌ക്കുവേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി‌എസ്‌എൽ) നിർമ്മിച്ചതാണ് ഈ കപ്പൽ. വലിപ്പം കുറവാണെങ്കിലും മാഹി കപ്പൽ വളരെ ശക്തമാണ്. അന്തർവാഹിനി കണ്ടെത്തൽ, തീരദേശ പട്രോളിംഗ്, കടൽ പാതകളുടെ സുരക്ഷ എന്നിവയ്‌ക്കായി ഇത് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മലബാർ തീരത്തെ ചരിത്രപ്രസിദ്ധമായ “മാഹി” എന്ന സ്ഥലത്തിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.

അതേ സമയം ‘മാഹി’ കമ്മീഷൻ ചെയ്യുന്നതോടുകൂടി ഇന്ത്യൻ നാവികസേന പുതിയ തലമുറയിലെ ആഴം കുറഞ്ഞ ജല യുദ്ധക്കപ്പലുകളുടെ ഉൾപ്പെടുത്തലിന് തുടക്കം കുറിക്കുകയാണ്. പടിഞ്ഞാറൻ കടൽത്തീരത്ത് ഇത് ഒരു നിശബ്ദ വേട്ടക്കാരനായി പ്രവർത്തിക്കുകയും ഇന്ത്യയുടെ സമുദ്ര അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യും.