
ഓൺലൈൻ വാതുവെപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് തെലങ്കാനയിൽ 18 വയസുകാരൻ ആത്മഹത്യചെയ്തു. സംഗറെഡ്ഡി ജില്ലയിലെ കണ്ടുകൂർ പ്രദേശത്തെ താമസക്കാരനായ വിക്രം ആണു മരിച്ചത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ വിക്രമിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണു മരണം.
ഓൺലൈൻ വാതുവയ്പ് ആപ്പുകളിൽ കടബാധ്യത വർധിച്ചതിനെത്തുടർന്ന് ഹൈദരാബാദിലെ ടാക്സി ഡ്രൈവർ ആഴ്ചകൾക്കു മുന്പ് ജീവനൊടുക്കിയിരുന്നു. യാദാദ്രി-ഭുവനഗരി ജില്ല സ്വദേശിയായ പാലഡുഗു സായ് (24) ആയിരുന്നു മരിച്ചത്. രണ്ടു വർഷമായി ഇയാൾ ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അതേസമയം, സമാനമായ മറ്റൊരു കേസ് അടുത്തിടെ മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിൽ ഏകദേശം 30 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഭോപ്പാലിൽ 32 കാരനായ സിവിൽ കോൺട്രാക്ടർ തന്റെ വീട്ടിൽ ജീവനൊടുക്കി. ഏവിയേറ്റർ എന്ന ഓൺലൈൻ ഗെയിം കളിക്കാൻ വേണ്ടി ആളുകളിൽനിന്ന് കടം വാങ്ങിയതായി വീട്ടിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായി പോലീസ്.
